249 കോടിയുടെ ഫിൻടെക് ടവർ ചെന്നൈയിൽ തുറന്ന് സ്റ്റാലിൻ
ചെന്നൈ: 249 കോടി ചെലവിൽ നിർമ്മിച്ച 5.6 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക കെട്ടിടമായ ഫിൻടെക് ടവർ ചെന്നൈ
നന്ദമ്പാക്കത്തുള്ള ഫിൻടെക് സിറ്റിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 2.26 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫിൻടെക് ടവറിൽ രണ്ട് ബേസ്‌മെന്റ് നിലകളും ഒരു ഗ്രൗണ്ട് ഫ്‌ളോറും മറ്റ് 11 നിലകളുമുണ്ട്. സാമ്പത്തിക,ഫിൻടെക് കമ്പനികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത പ്രീമിയം വർക്ക്സ്‌പെയ്സുകൾ ഉറപ്പു നൽകുന്നതാണ്. പ്രൈം ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡ്,മെസ്സേഴ്സ് സിംപ്ട്ര ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്,മെസ്സേഴ്സ് മിഡ്ഫിൻ വെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികൾക്ക് മുഖ്യമന്ത്രി അലോട്ട്‌മെന്റ് ഓർഡറുകൾ ചടങ്ങിൽ കൈമാറി.
മന്ത്രിമാരായ ടി.എം. അൻബരശൻ, ടി.ആർ.ബി. രാജ, നിയമസഭാംഗങ്ങളായ ഐ. കരുണാനിധി, വരലക്ഷ്മി മധുസൂദനൻ, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഭവന യൂണിറ്റുകൾ
മറ്റൊരു ചടങ്ങിൽ,ചെന്നൈയിലെ കോട്ടൂർപുരം, മൈലാപ്പൂർ, തേനാംപേട്ട് എന്നിവിടങ്ങളിൽ തമിഴ്നാട് അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെന്റ് ബോർഡ് 1,261 കോടി രൂപ ചെലവിൽ നിർമ്മിച്ച 5,367 ഭവന യൂണിറ്റുകൾ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 1,984 ഭവന യൂണിറ്റുകളുടെ നിർമ്മാണത്തിനുള്ള ശിലാസ്ഥാപനവും അദ്ദേഹം നടത്തി, ഗുണഭോക്താക്കൾക്ക് അലോട്ട്‌മെന്റ് ഓർഡറുകൾ കൈമാറി.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ ടി.എം. അൻബരശൻ, എം.സുബ്രഹ്മണ്യൻ, പി.കെ. ശേഖർബാബു, ചെന്നൈ മേയർ ആർ. പ്രിയ, സൗത്ത് ചെന്നൈ എം.പി തമിഴച്ചി തങ്കപാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.