നാഗ്പൂരിലെ സ്ഫോടനം: മരണം 19 ആയി
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 19 ആയി. പരിക്കേറ്റ 23 തൊഴിലാളികളും നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കറ്റോൾ തെഹ്സിലിലെ റൗൾഗാവിലുള്ള ഖനന,വ്യവസായിക സ്ഫോടകവസ്തു നിർമ്മാതാക്കളായ എസ്.ബി.എൽ എനർജി ലിമിറ്റഡ് ഫാക്ടറിയിൽ ഞയറാഴ്ച രാവിലെ 7.15ഓടെയായിരുന്നു സ്ഫോടനം. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമാണിത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. സ്ഫോടനം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ എസ്.ബി.എൽ എനർജി ലിമിറ്റഡിന്റെ ഒമ്പത് ഡയറക്ടർമാരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ) പ്രകാരം കൽമേശ്വർ പൊലീസ് കമ്പനിയുടെ 21 ഡയറക്ടർമാർക്കും ഓഹരി ഉടമകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ പരിശോധനയ്ക്കായി കുടുംബാംഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.