സ്വർണക്കൊള്ള: ശങ്കരദാസിന്റെ ജാമ്യാപേക്ഷ തള്ളി

Tuesday 03 March 2026 2:05 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് തള്ളി.

ശങ്കരദാസിന് സോഡിയം, മഗ്നീഷ്യം തുടങ്ങിവയുടെ കുറവ് കാരണം ഓർമ്മക്കുറവുണ്ട്, ഇടയ്ക്കിടെ അബോധാവസ്ഥയിലാകും, ജയിലിലായപ്പോഴും പലതവണ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലാക്കിയിരുന്നു, പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം എന്നിങ്ങനെയായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ശങ്കരദാസ് റിമാൻഡിൽ കഴിയുന്ന തിരുവനന്തപുരം സ്പെഷ്യൽ ജയിൽ സൂപ്രണ്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ട് പ്രതിഭാഗത്തിന്റെ ജാമ്യഹർജിയിലെ വാദങ്ങൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

സമൂഹത്തിൽ ഉന്നത സ്ഥാനീയനായതിനാൽ സാക്ഷികളെ സ്വാധീനിക്കുന്നത് അടക്കമുള്ള വിഷയങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ജാമ്യഹർജിയെ ശക്തമായി എതിർത്തു. ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളയിലെയും ദ്വാര പാലക ശില്പത്തിലെയും സ്വർണം അപഹരിച്ച കേസുകളിൽ ജനുവരി 14നാണ് ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യ ഹർജിയിൽ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി. കേസിൽ സ്വർണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യഹർജി വ്യാഴാഴ്ചയും പങ്കജ് ഭണ്ടാരി ചെന്നൈയിൽ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ നാളെയും പരിഗണിക്കും.

പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

ദ്വാരപാലക കേസിൽ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി ഇന്നലെ നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാർ, ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും.