ബന്ധുവിനെ കത്തിച്ച് കൊന്ന കേസി​ൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Tuesday 03 March 2026 1:25 AM IST

കൊല്ലം: തന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൽ, ബന്ധുവായ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ചടയമംഗലം ഇടയ്ക്കോട് പാറവിള വീട്ടിൽ കലേഷിനെ (23) കൊലപ്പെടുത്തിയ കേസിൽ ചടയമംഗലം വില്ലേജിൽ ഇടയ്ക്കോട് പന്നവിള പാറവിള വീട്ടിൽ സനലിനെയാണ് (29) കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് ജഡ്ജി സി.എം. സീമ ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കലേഷിന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറിയതിന് 5 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 2024 മാർച്ച് 13നായിരുന്നു സംഭവം. സനൽ ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബക്കറ്റിലാക്കി കലേഷ് ജോലി ചെയ്തിരുന്ന സ്കൂട്ടർ വർക്ക്ഷോപ്പിന് മുന്നിൽ കാത്തുനിന്നു. കലേഷ് എത്താൻ വൈകി. ഇതോടെ ബൈക്ക് നന്നാക്കാനുണ്ടെന്ന് പറഞ്ഞ് സനൽ കലേഷിനെ ഫോണി​ൽ വി​ളി​ച്ച് വർക്ക് ഷോപ്പിലേക്ക് വരുത്തി. കലേഷ് എത്തിയതോടെ ബക്കറ്റിലെ പെട്രോളുമായി വർക്ക് ഷോപ്പിലേക്ക് അതിക്രമിച്ച് കയറി മുഴുവൻ പെട്രോളും കലേഷിന്റെ ദേഹത്തേക്ക് ഒഴിച്ചു,

പ്രാണരക്ഷാർത്ഥം കലേഷ് ഓടിയെങ്കിലും സനൽ പിന്തുടർന്ന് പന്തം കത്തിച്ച് കലേഷിന്റെ ദേഹത്തേക്ക് എറിഞ്ഞു. ദേഹമാസകലം തീ കത്തിപ്പടർന്ന കലേഷ് റോഡിലൂടെ നിലവിളിച്ചോടി. നിലവിളികേട്ട് പരിസരവാസികൾ തീയണച്ച് ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രി​യി​ലേക്കു മാറ്റി​. അവിടെ ചികിത്സയിൽ കഴിഞ്ഞ കലേഷ് 17ന് മരിച്ചു. പട്ടാപ്പകൽ നടന്ന സംഭവത്തെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ തന്നെ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു എങ്കിലും പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 45 സാക്ഷികളെയും 69 രേഖകളും 19 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ചടയമംഗലം ഇൻസ്പെക്ടർ ആയിരുന്ന ഡി. ഷിബു കുമാർ, എസ്.ഐ അലക്സാണ്ടർ എന്നിവർ ചേർന്ന് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ് ഹാജരായി.