ആശങ്കനടുവിൽ പ്രവാസികളുടെ കുടുംബങ്ങൾ നെഞ്ചിൽ തീ നിറച്ച് കാത്തിരിപ്പ്

Monday 02 March 2026 10:58 PM IST

കണ്ണൂർ: ഇറാൻ-ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതോടെ പ്രവാസി കുടുംബങ്ങൾ മുൾമുനയിൽ. റംസാൻ വ്രതാരംഭത്തിന്റെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിതമായി ഉണ്ടായ സംഘർഷം ജില്ലയിൽ പ്രവാസികൾ കൂടുതലുള്ള കണ്ണൂർ, തളിപ്പറമ്പ്, അഴിക്കോട്, കല്യാശ്ശേരി തുടങ്ങിയ വിവിധ മേഖലകളിൽ ആശങ്കകളുടെയും, നടുക്കത്തിന്റെയും കരിനിഴൽ പരത്തി. പ്രാർത്ഥനകളോടെയും നെഞ്ചിടിപ്പോടെയുമാണ് കുടുംബാംഗങ്ങൾ ഉറ്റവരെ കാത്തിരിക്കുന്നത്.

ഗൾഫിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും വീഡിയോകോളിലൂടെയും ബന്ധപ്പെടാൻ കഴിയുന്നതാണ് നാട്ടിലുള്ളവരുടെ ആശ്വാസം. ജി.സി.സി രാജ്യങ്ങളിലുളളവരോട് വീടുകൾ കഴിയാനാണ് ഗൾഫ് രാജ്യങ്ങളിലെ വിവിധ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അതത് സർക്കാർ ഉത്തരവുകൾ കൃത്യമായി പാലിക്കാനും നിർദ്ദേശമുണ്ട്. അടിയന്തിര സാഹചര്യം വന്നാൽ മാത്രം ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

ബന്ധുക്കളെ കാണാൻ യു.എ.ഇ, ഖത്തർ,ഒമാൻ, സൗദി എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചവരും മടങ്ങിയെത്താൻ ഇനിയും കാത്തിരിക്കണം. തൊഴിൽ തേടി ഗൾഫിലേക്ക് മടങ്ങാൻ കാത്തിരുന്നവരും, ലീവിന് നാട്ടിലേക്ക് വരാൻ കാത്തുനിന്നവരും, വിവാഹ നിശ്ചയം, ബന്ധുക്കളുടെ കല്യാണം,ചികിത്സ എന്നിവയ്‌ക്കെല്ലാം എത്തേണ്ടവരും യുദ്ധം കാരണം പ്രതിസന്ധിയിലായി.

പ്രവാസികൾ

മണ്ഡലം -എണ്ണം

കല്യാശ്ശേരി 8097

തളിപ്പറമ്പ് 5301

അഴീക്കോട് 5267

കണ്ണൂർ 6331

തലശ്ശേരി 5915

കൂത്തുപറമ്പ് 6839

ആകെ 52163

മുന്നറിയിപ്പുകൾക്ക് നടുവിൽ ജി.സി സി രാജ്യങ്ങളിലെ പലയിടത്തും ഇടക്കിടെ സൈറൻ മുഴങ്ങുകയാണ്. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ മൊബൈലിൽ ചില സന്ദേശങ്ങളും എത്തുന്നുമുണ്ട്. യുദ്ധ സാഹചര്യം മുൻനിർത്തി പ്രവാസികളിൽ ഭൂരിഭാഗവും അവശ്യസാധനങ്ങൾ കൂടുതലായി വാങ്ങി സൂക്ഷിക്കുന്നുണ്ട്. റംസാൻ വ്രതമായതിനാൽ മുറികളിൽ നിന്ന് തന്നെ ഭക്ഷണം പാകം ചെയ്താണ് പ്രവാസികൾ കഴിയുന്നത്. ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് യു.എ.ഇയിലും മറ്റും വാട്സാപ് വോയിസ് വിഡിയോ കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ ബോട്ടിം,വോയികോ തുടങ്ങിയ ആപ്പുകളാണ് ഉപയോഗിക്കുന്നത്. മദ്ധ്യപൂർവേഷ്യ ഇനിയും യുദ്ധത്തിലേക്ക് നീണ്ടാൽ ജില്ലയുടെ വരുമാനത്തെ ആകെ ബാധിക്കും. നിരവധി കുടുംബങ്ങൾ പ്രവാസികളെ ആശ്രയിച്ചു കഴിയുന്നതിനാൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങും. വിദേശ വരുമാനം കുറയുന്നതിനാൽ നിക്ഷേപസാദ്ധ്യതകളും തകിടം മറിയും.

തിരക്കില്ലാതെ കണ്ണൂർ വിമാനത്താവളം

മദ്ധ്യപൂർവേഷ്യ സംഘർഷത്തിലേക്ക് നീങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. എയർഇന്ത്യ, ഇൻഡിഗോ തുടങ്ങിയ കമ്പനികളാണ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് സർവീസ് റദ്ദാക്കിയത്. ഇതോടെ കണ്ണൂർ വിമാനത്താവളം ആളൊഴിഞ്ഞ നിലയിലായി. കഴിഞ്ഞ മൂന്ന ദിവസങ്ങളിലായി ജി.സി സിയിലേക്കുള്ള ഒരു യാത്ര സർവീസും നടന്നിട്ടില്ല. ഇൻഡിഗോയും എയർ ഇന്ത്യയും ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയിട്ടുണ്ട്.