ഹബ്ബ് വരുമ്പോഴേക്കും വീഴുമോ ട്രാൻ. സ്റ്റാൻഡ്
ആലപ്പുഴ : അമ്പത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം. ഇടയ്ക്കിടെ അടർന്ന് വീഴുന്ന കോൺക്രീറ്റ് പാളികൾ... ആകെ ശോചനീയാവസ്ഥയിൽ തുടരുമ്പോഴും ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടത്തിന് ഒരു പരിഗണനയും അധികൃതരിൽ നിന്ന് ലഭിക്കുന്നില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്തതാണ് കാരണം.
ഇതോടെ ഹബ്ബുമില്ല, നവീകരണവുമില്ലെന്ന ദുരിതാവസ്ഥയിലായി. കോൺക്രീറ്റ് അടർന്നുവീണ സീലിംഗിലെ ഭാഗങ്ങളിൽ പല സ്ഥലത്തും ചെടികൾ കിളിർത്തു. ബസ് കാത്ത് കെട്ടിടത്തിനുള്ളിൽ ഇരിക്കാൻ ഭയമാണെന്ന് യാത്രക്കാർ പറയുന്നു. സുരക്ഷ കണക്കിലെടുത്ത് ഒരു വിഭാഗം ഓഫീസ് ജീവനക്കാരെ നാളുകൾക്ക് മുമ്പ് സമീപത്തെ കെട്ടിടം നവകരിച്ച് അവിടേയ്ക്ക് മാറ്റിയിരുന്നു. കെട്ടിടത്തിനുള്ളിൽ ജീവനക്കാർക്ക് താമസിക്കാൻ വൃത്തിയുള്ള ഒന്നോ രണ്ടോ മുറികളാണുള്ളത്. സുരക്ഷ മാനിച്ച് സമീപത്തു തന്നെയുള്ള പേ ആൻഡ് യൂസ് ടോയ്ലറ്റിന് മുകളിലെ ഡോർമെറ്ററിയാണ് ജീവനക്കാർ തലചായ്ക്കാൻ ഉപയോഗിക്കുന്നത്.
മാെബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ വാഹനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിൽ വളവനാടുള്ള സ്ഥലത്ത് ഗാരേജ് നിർമ്മാണത്തിനായി ഏഴ് കോടി രൂപ മുടക്കി. താത്കാലികകെട്ടിട നിർമ്മാണവും അഗ്‌നിശമനസംവിധാനങ്ങൾ ഘടിപ്പിക്കലുമാണ് ഇഇി ശേഷിക്കുന്നത്. പദ്ധതി അനന്തമായി നീളുന്നതല്ലാതെ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.
2016ന് ശേഷം അറ്റകുറ്റപ്പണിയില്ല
1. ഹബ്ബ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ബസ് സ്റ്റേഷൻകെട്ടിടത്തിന്റെ അറ്റകുറ്റപ്പണി വർഷങ്ങളായി നടത്താത്തത്
2. ഇടക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളിൽ ചായം പൂശിയയിരുന്നു
3. ഇതല്ലാതെ, മൊബിലിറ്റി ഹബ്ബ് പ്രഖ്യാപിച്ച 2016ന് ശേഷം യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല 4. ഇതിനിടെ രണ്ട് തവണ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നടത്തിയതു മാത്രം മിച്ചം
ഉയരം കുറച്ചിട്ടും മുന്നോട്ടില്ല
ഹബ്ബിന്റെ ഉയരം 27 മീറ്ററിൽ നിന്ന് 12 മീറ്ററിലേക്കും, കനാൽ തീരത്തെ റോഡിൽ നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരം10 മീറ്ററായും രൂപരേഖയിൽ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. സാങ്കേതിക സമിതിയിൽ ഒഴിഞ്ഞുകിടന്ന ചീഫ് എൻജിനീയർ തസ്തികയിൽ നിയമനവും നടത്തി. എന്നിട്ടും പദ്ധതി അനന്തമായി നീളുന്നതിൽ ജീവനക്കാരും യാത്രക്കാരും ഒരുപോലെ നിരാശരാണ്
മൊബിലിറ്റി ഹബ്ബ്
₹493 കോടി
മകളെ ഹോസ്റ്റലിലേക്ക് യാത്രയാക്കാനായി എല്ലാ ഞായറാഴ്ച്ചകളിലും സ്റ്റാൻഡിലെത്താറുണ്ട്. ബസ് വരുന്നതുവരെ കെട്ടിടത്തിനുള്ളിൽ കയറിയിരിക്കാൻ ഭയമാണ്. എപ്പോഴാണ് കോൺക്രീറ്റ് പാളി അടർന്ന് തലയിൽ വീഴുന്നതെന്ന് അറിയില്ല
- ശ്യാം കുമാർ, ആലപ്പുഴ
ഹബ്ബ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്. ജീവനക്കാർക്ക് രാത്രിയിൽ താമസിക്കാനുൾപ്പെടെ സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്
- എ.ടി.ഒ, കെ.എസ്.ആർ.ടി.സി, ആലപ്പുഴ