ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലിന് തീയിടുമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാൻ: യു.എസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
ഐആർജിസി മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ റെവല്യൂഷണറി ഗാർഡുകളുടെയും നാവികസേനയുടെയും അംഗങ്ങൾ കപ്പലുകൾക്ക് തീയിടുമെന്നാണ് ജബ്ബാരി മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെൻട്രൽ കമാൻഡ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു.
പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അവിടെ നിന്ന് ആഗോള കടൽ പാതകളുമായും ബന്ധിപ്പിക്കുന്ന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഏകദേശം 33 കിലോമീറ്റർ (21 മൈൽ) വീതിയുള്ള ഇടുങ്ങിയതും വളഞ്ഞതുമായ ജലപാതയാണിത്. ഇറാനും ഒമാനും ഈ പാതയിലൂടെയുള്ള പ്രാദേശിക ജലപാതകൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാൻ അവകാശമുള്ള ഒരു അന്താരാഷ്ട്ര ജലപാതയായി ഹോർമുസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റെയിൻ, യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും വാതകവും കൊണ്ടുപോകുന്നത് ഹോർമുസിലൂടെയാണ്. എണ്ണയുടെ ഭൂരിഭാഗവും ഏഷ്യയിലാണ് എത്തുന്നത്. ആഗോള വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവാണ് ഹോർമുസ്. എണ്ണയും വാതകത്തിനും പുറമെ സിൽക്ക്, സെറാമിക്സ്, തുണിത്തരങ്ങൾ തുടങ്ങിയവയും കടലിടുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.