യുഎസ് - ഇറാൻ യുദ്ധത്തിന് പ്രധാന കാരണം ചൈനയിലെ ബാങ്ക്? ദുരൂഹമായി ചൈനയുടെ മൗനം
ബീജിംഗ്: യുഎസ് - ഇറാൻ സംഘർഷം കനക്കവേ മിക്കവരും ചർച്ച ചെയ്യുന്നത് ചൈനയുടെ മൗനമാണ്. അമേരിക്ക ഇറാനെ ആക്രമിക്കാനുള്ള യഥാർത്ഥ കാരണം ചൈനയാണെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ചൈനയുടെ കുൻലുൻ ബാങ്ക് ആണ് യുദ്ധത്തിന്റെ കാതലായ കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇറാനിൽ നിന്ന് എണ്ണ വാങ്ങുക മാത്രമല്ല ചൈന ചെയ്തിരുന്നത്. മറിച്ച് യുഎസ് ഡോളറിനെ മറികടക്കുന്ന ഒരു സാമ്പത്തിക സംവിധാനം അവർ നിശബ്ദമായി നിർമ്മിക്കുകയായിരുന്നു. ഇപ്പോൾ ഇറാൻ യുദ്ധം കൊടുമ്പിരികൊള്ളുകയും എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് കുതിക്കുകയും ചെയ്യുമ്പോൾ ആ സംവിധാനം വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക് വന്നിരിക്കുകയാണ്.
ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ (സിഎൻപിസി) നിയന്ത്രിക്കുന്ന ഒരു ചെറിയ വാണിജ്യ വായ്പാ ദാതാവാണ് കുൻലുൻ. യുഎസ് ഉപരോധങ്ങൾ ഇറാന്റെ ഡോളറിലേക്കുള്ള പ്രവേശനം ഞെരുക്കിയപ്പോൾ ചൈന-ഇറാൻ എണ്ണ വ്യാപാരത്തിനുള്ള സാമ്പത്തിക പിന്തുണ നൽകിയത് കുൻലുൻ ആണ്.
പ്രതിമാസം ഏകദേശം 1.5 ബില്യൺ ഡോളറിന് ചൈന ഇറാനിയൻ എണ്ണ വാങ്ങുന്നുണ്ടായിരുന്നു. എന്നാൽ ഡോളറിൽ അല്ല, മറിച്ച് ചൈനീസ് കറൻസിയായ യുവാനിലായിരുന്നു ഇടപാട് നടന്നിരുന്നത്. ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂജ്യം എന്നാണ് ചൈനീസ് ഔദ്യോഗിക കസ്റ്റംസ് ഡാറ്റകൾ കാണിച്ചത്. പകരം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി മലേഷ്യയുടെ മൊത്തം എണ്ണ ഉൽപാദനത്തേക്കാൾ വർദ്ധിച്ചു. മലേഷ്യൻ എണ്ണയെന്ന് വ്യാജമായി രേഖപ്പെടുത്തി ഇറാനിയൻ എണ്ണ ചൈനയിലേയ്ക്ക് കടത്തുകയായിരുന്നു ചെയ്തിരുന്നത്.
ഇടപാടിന്റെ പണമെത്തിയിരുന്നത് കുൻലുനിലെ യുവാൻ അക്കൗണ്ടുകളിലാണ്. ഉപരോധങ്ങൾ കാരണം ഡോളറിലേയ്ക്ക് മാറാൻ സാധിക്കാതിരുന്നതിനാൽ ഇറാന് ആ ഫണ്ടുകൾ ചൈനയ്ക്കുള്ളിൽ മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ. യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ എന്നിവയ്ക്കായാണ് ഇറാൻ ചൈനയിൽ ഈ പണം ചെലവാക്കിയിരുന്നത്. ഇറാന് യുവാൻ ലഭിക്കുന്നു. എന്നാലത് ചൈനയിൽ മാത്രമേ ചെലവഴിക്കാൻ കഴിയൂ. ഇറാൻ ഇത് ചൈനീസ് യന്ത്രങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. തുടർന്ന് ആ പണം വീണ്ടും ചൈനയുടെ പക്കലെത്തുന്നു. ഈ പണം ഒരിക്കലും ഡോളറിലേക്ക് തിരികെ പോകില്ല.
ഇറാനിയൻ ബാങ്കുകളുമായി ഇടപാടുകൾ നടത്തിയതിന് 2012ൽ യുഎസ് ട്രഷറി ബാങ്ക് ഓഫ് കുൻലുനിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുൻലുൻ ഇതിനകം തന്നെ പല പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഇടപാടുകളിൽ നിന്ന് അകന്നിരുന്നു. അതിനാൽ ഉയർന്ന അപകടസാദ്ധ്യതയുള്ള ഇടപാടുകൾക്കായി മാത്രമാണ് ചൈന കുൻലുൻ ഉപയോഗിച്ചിരുന്നത്.
ഇറാൻ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. പ്രതിദിനം ഏകദേശം 1.3 ദശലക്ഷം ബാരൽ കയറ്റുമതി ചെയ്യുന്നു. ബാരലിന് 10 ഡോളർ കിഴിവ് നൽകിയാണ് ഇടപാട്. യുഎസ് ഉപരോധത്തിൽ ഇറാനിയൻ ബാങ്കുകൾ ഞെരുക്കിയതോടെ ചൈന ചെലവാക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ചൈനയിൽ തന്നെ മടങ്ങിയെത്തിയിരുന്നു.