കടത്തിയത് 12 കോടിയുടെ മാരക മയക്കുമരുന്നുകൾ, മലയാളി യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത് എൽഎസ്‌ഡി സ്‌ട്രിപ്പുകളും ഹൈഡ്രോ കഞ്ചാവും
ബംഗളൂരു: ബംഗളൂരുവിലെ ബാഗലൂർ നഗരത്തിൽ 12 കോടി രൂപയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ. ബാഗലൂർ പൊലീസ് സ്റ്റോഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി) നർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡിനിടെയാണ് അശ്വിൻ (27), മൊബീന (25) എന്നിവർ പിടിയിലായത്. കഴിഞ്ഞ ഒന്നര വർഷമായി ബാഗലൂരിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. ഇവർ മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരാണെന്നും, തായ്ലാൻഡിൽ നിന്നാണ് ഇവർ ഇത് എത്തിക്കുന്നതെന്നും പൊലീസ് അധികൃതർ അറിയിച്ചു.ഇവരിൽ നിന്ന് 8335 എൽ.എസ്.ഡി സ്ട്രിപ്പുകൾ, അഞ്ച് കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ്, രണ്ട് മൊബൈൽ ഫോണുകൾ ഒരു ഇരുചക്ര വാഹനം എന്നിവ പിടുച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബംഗളൂരുവിൽ ഇത്രയധകം എൽ.എസ്.ഡി സ്ട്രിപ്പുകൾ കണ്ടെത്തുന്നത് ആദ്യമായാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം മറ്റൊരു പരിശോധനയിൽ കെ.ജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 1.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഒരാളിൽ നിന്ന് 27.239 കിലോഗ്രാം കഞ്ചാവ്, 3.200 കിലോഗ്രാം ഹാഷിഷ് ഓയിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനം എന്നിവയുൾപ്പെടെ 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.