മട്ടന്നൂരിൽ നിറുത്തില്ല: കെ.കെ. ശൈലജ പേരാവൂരിൽ
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. ശൈലജ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മത്സരിക്കും. ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം മട്ടന്നൂരിലും സ്പീക്കർ എ.എൻ. ഷംസീർ വിജയിച്ച തലശേരിയിലും നടപ്പാക്കി.
2011ൽ പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് 3,440 വോട്ടിന് കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയിരുന്നു. 2006ൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് തോൽപ്പിച്ചായിരുന്നു ശൈലജയുടെ ജയം.
തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.കെ. ശ്യാമള മത്സരിക്കും. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണാണ് ശ്യാമള. തലശേരിയിൽ എ.എൻ. ഷംസീറിന് പകരം കാരായി രാജൻ മത്സരിക്കും. വിവാദം നിലനിൽക്കുന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ വീണ്ടും മത്സരിക്കും. കല്യാശേരിയിൽ എം. വിജിനും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും ജനവിധി തേടും
അതൃപ്തിയിൽ ശൈലജ
മട്ടന്നൂരിൽ നിന്ന് ഒഴിവാക്കിയതിൽ ശൈലജ അതൃപ്തിയിലാണ്. രണ്ടു തവണ മത്സരിച്ചവർ പട്ടികയിൽ ഉൾപ്പെടുമ്പോൾ തന്നെ ഒഴിവാക്കിയതെന്തിനെന്ന ചോദ്യമാണ് അവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉന്നയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ തോറ്റ ശേഷം വീണ്ടും ക്ലേശകരമായ മണ്ഡലത്തിൽ ശൈലജയെ നിയോഗിച്ചത് അണികളിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പേരാവൂരിൽ സണ്ണി ജോസഫ് ഇത്തവണയും മത്സരിക്കുമെന്നാണ് സൂചന.
'പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും ജയിക്കും".
- കെ.കെ. ശൈലജ