ഇ.പി.എഫ് പലിശ 8.25% നിലനിറുത്തി
ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള 2025-26 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.25% ആയി നിലനിറുത്തി. 2024 ഫെബ്രുവരിയിൽ നിലവിൽ വന്ന നിരക്കാണിത്. തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം നിലവിൽ വരും.
2019-20, 2020-21 വർഷങ്ങളിൽ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021-22 ൽ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. 2022-23ൽ 8.15%മായി ഉയർത്തി. അതാണ് 2024 ഫെബ്രുവരിയിൽ 8.25%മായി കൂട്ടിയത്.
1,000 രൂപയോ അതിൽ കുറവോ ക്ലെയിം ചെയ്യാത്ത തുകയുള്ള പ്രവർത്തനരഹിതമായ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ സ്വയം ക്ലെയിം സെറ്റിൽമെന്റ് തുടങ്ങുന്നതിനുള്ള പൈലറ്റ് പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകി. ഏകദേശം 5.68 കോടി രൂപ വരുന്ന 1.33 ലക്ഷം അക്കൗണ്ടുകളിലെ തുകകൾ പുതിയ ക്ലെയിമുകളോ രേഖകളോ ആവശ്യമില്ലാതെ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. തുടർന്നുള്ള ഘട്ടങ്ങളിൽ 1,000 രൂപയിൽ കൂടുതൽ ബാലൻസുള്ള അക്കൗണ്ടുകളിൽ നടപ്പാക്കും.