രമേഷ് പിഷാരടിയുടെ ജനപ്രീതി പാലക്കാട് കോൺഗ്രസിനെ രക്ഷിക്കുമോ? വിയോജിക്കുന്നവർ പറയുന്നത് മറ്റൊന്ന്

Wednesday 04 March 2026 12:26 AM IST

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രമേഷ് പിഷാരടി ശക്തനായ സ്ഥാനാർത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം. ലൈംഗിക അതിക്രമ പരാതികളെ തുടർന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തിൽ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസ് ചർച്ചകൾ ആരംഭിച്ചത്. മുതിർന്ന നേതാവ് കെ.മുരളീധരൻ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ തുടങ്ങി പല പേരുകളും ചർച്ചയ്ക്കെത്തിയിരുന്നു. പാലക്കാട് ഡി.സി.സി അദ്ധ്യക്ഷൻ എ.തങ്കപ്പനെയോ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.ജയഘോഷിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

എന്നാൽ, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കൊടുവിൽ ചലച്ചിത്രതാരം രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ നീക്കം. രമേഷ് പിഷാരടിയുടെ ജനപ്രീതി, രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങൾ മറികടന്ന് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.