എംഡിഎംഎ ഒളിപ്പിച്ചത് മണിയറയിലെ ശുചിമുറിയിൽ, യുവാവിനെ പിടികൂടിയത് അതിവിദഗ്ധമായി

Wednesday 04 March 2026 9:46 AM IST

മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിനുസമീപം ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കൽ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് സാധനം ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. ഷിബാൻ സ്വകാര്യ ആശുപത്രിയിലെ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

അതേസമയം, കാസർകോട് കാറിൽ കടത്തിയ എംഡിഎംഎയും പണവുമായി യുവാക്കൾ അറസ്റ്റിലായി. 38.23 ഗ്രാം എംഡിഎംഎയും 1,63,500 രൂപയും കാറും രണ്ട് മൊബൈൽ ഫോണും യുവാക്കളിൽ നിന്ന് മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയ കുബന്നൂർ സഫ നഗറിലെ ഇബ്രാഹിം സുഹൈൽ (23), ബന്തിയോട് അടുക്കയിലെ മുഹമ്മദ് അനസുദ്ദീൻ (20) എന്നിവരാണ് പിടിയിലായത്.

കാറിലെ ഡാഷ്ബോർഡിൽ നിന്ന് ലഭിച്ച പണം മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ചതാണെന്ന് യുവാക്കൾ സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്തവ കാസർകോട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ലഹരി മരുന്നിന്റെ ഉറവിടം വിതരണ ശൃംഖല എന്നിവ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.