'ഇറാൻ യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കയുടെ നീക്കം'

Wednesday 04 March 2026 11:07 AM IST

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നറിയിച്ച് ഇറാൻ. രാജ്യത്തെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമാധാന ചർച്ചകൾ ഇറാന്റെ അന്തസ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും അദ്ദേഹം അറിയിച്ചു.

'ഞങ്ങൾ ആത്മരക്ഷാർത്ഥമാണ് പോരാടുന്നത്. ഇറാന്റെ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. സമാധാനത്തിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചത്. നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാനുനേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക തുടങ്ങിയവയാണ്.

ഞങ്ങൾ യുദ്ധം തുടങ്ങിയവരല്ല. അമേരിക്കയാണ് ഈ യുദ്ധത്തിന് ഉത്തരവാദികൾ. അമേരിക്ക ആക്രമണം നിർത്തിയാൽ ഉടൻ തന്നെ ഞങ്ങളും പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണ്. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയത്. സമാധാനത്തിനുള്ള വലിയൊരു അവസരം അമേരിക്കയും ഇസ്രയേലും ചേർന്ന് തകർക്കുകയായിരുന്നു.

അമേരിക്കയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയൊരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിച്ചത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയാനും അമേരിക്കയുടെ ആഗോളാധിപത്യം നിലനിർത്താനുമാണ് ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല'- അബ്ദുൾ മജീദ് ഹക്കീം ഇലാഹി ആരോപിച്ചു.

അതേസമയം, ഇറാനിൽ മോശം സാഹചര്യം ഉണ്ടായിരുന്നിട്ടും രാജ്യം സ്ഥിരതയുള്ളതാണെന്നും പ്രവർത്തനങ്ങൾ തുടരുമെന്നും വേഗത്തിൽ തീരുമാനമെടുക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഉറപ്പുനൽകിയിട്ടുണ്ട്.