അമേരിക്കയുടെ യുദ്ധം തകർക്കുക അമേരിക്കക്കാരെ തന്നെ, ഒരു മാസം കൊണ്ടുണ്ടാകുക 18 ലക്ഷം കോടിയുടെ ഭാരിച്ച ചെലവ്

Wednesday 04 March 2026 12:11 PM IST

വാഷിംഗ്‌ടൺ: ഫെബ്രുവരി 28നാണ് ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറുപടിയായി ജിസിസി രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങളിലും ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലുമടക്കം കടുത്ത റോക്കറ്റ് ആക്രമണമാണ് ഇറാൻ നടത്തുന്നത്. റോക്കറ്റ് നിർമ്മാണത്തിൽ ലോകരാജ്യങ്ങളിൽ ഏറ്റവും മികവുപുലർത്തുന്ന ഒരു രാജ്യമാണ് ഇറാൻ. പ്രതിമാസം 2500 ഡ്രോണുകൾ നി‌ർമ്മിക്കാനുള്ള ശേഷി ഇറാനുണ്ട്. ഇതിൽ ഒരെണ്ണം നിർമ്മിക്കാൻ ഇറാന് വരുന്ന ചെലവ് 35,​000 ഡോളറാണ്. അതായത് 29 ലക്ഷം രൂപ. എന്നാൽ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് അമേരിക്കയ്‌ക്ക് ഇവയെ തകർക്കാൻ നാല് മില്യൺ ഡോളറാണ് വേണ്ടിവരുന്നത് (നാല് കോടി രൂപയോളം). ഇറാന് വരുന്ന നിർമ്മാണ ചെലവിന്റെ എത്രയോ ഇരട്ടിയാണ് പ്രതിരോധിക്കാൻ അമേരിക്കയ്‌ക്ക് വേണ്ടിവരുന്നത് എന്നതാണ് ഇതിൽ നിന്നുതന്നെ വ്യക്തമാകുന്നത്.

ഫലത്തിൽ ഇറാന് നേരെയുള്ള ആക്രമണം അമേരിക്കയുടെ പ്രതിരോധ ചെലവുകളെ കുത്തനെ ഉയർ‌ത്തുകയാണ്. ഇത് അമേരിക്കൻ പ്രതിരോധ വകുപ്പിനെ മാത്രമല്ല സാധാരണ ജനങ്ങളെതന്നെയാകും ആത്യന്തികമായി ബാധിക്കുക എന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ ആദ്യ 24 മണിക്കൂറിൽ അമേരിക്കയ്‌ക്ക് ചെലവായത് 779 മില്യൺ ഡോളർ (7173 കോടി രൂപയാണ്)​ ആണ്. ഇതിനൊപ്പം വിവിധ രാജ്യങ്ങളിലുണ്ടായിരുന്ന അമേരിക്കൻ സൈനികരുടെ ജീവനും ബലിയർപ്പിക്കേണ്ടിവന്നു. ഇനിയും ഒരു മാസമെങ്കിലും യുദ്ധം നീണ്ടുനിൽക്കുമെന്നും അമേരിക്കൻ പൗരന്മാർ മരിക്കുമെന്നുമാണ് പ്രസിഡന്റ് ട്രംപ് തന്നെ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസംതന്നെ അമേരിക്ക തങ്ങളുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പലതും ജിസിസി മേഖലകളിൽ വിന്യസിച്ചിരുന്നു. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് അടക്കമുണ്ട്. ഈ കപ്പലിന് ഒരു ദിവസം പ്രവർത്തനത്തിന് 6.5 മില്യൺ ഡോളർ‌ ( 59 കോടി രൂപ)​ ആവശ്യമാണ്. കപ്പലുകളുടെയും വിമാനങ്ങളുടെയും പുനർവിന്യാസത്തിന് വേണം 5806 കോടി രൂപ.

യുദ്ധം തുടങ്ങിയതുമുതൽ ഇറാന്റെ ഒരു പ്രതിരോധ തന്ത്രം അമേരിക്കയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കടുത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തുന്നത്. ഡ്രോൺ ആക്രമണവും രൂക്ഷമാണ്. ഇതിനെ തടയാനുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന് അമേരിക്കയിൽ ക്ഷാമമുണ്ട്. കഴിഞ്ഞവർഷം ഇസ്രയേലിന് താഡ് ഇന്റർസെപ്റ്റർ നൽകിയത് അമേരിക്കയാണ്. 12 ദിവസത്തിൽ 150 ഇന്റർസെപ്റ്ററുകൾ നൽകിയിരുന്നു. 15 മില്യണാണ് ഒരു താഡ് ഇന്റർസെപ്‌റ്ററിന്റെ വില. തങ്ങളുടെ കൈവശമുള്ളതിന്റെ നാലിലൊന്ന് അമേരിക്ക ഉപയോഗിച്ചു. 'നി‌ർമ്മിക്കാൻ കഴിയുന്നതിലും വേഗത്തിൽ നമ്മൾ പ്രതിരോധ മിസൈലുകൾ ചെലവാക്കുന്നു' എന്നാണ് അമേരിക്കയിലെ സ്‌‌റ്റിംസൺ സെന്ററിലെ സീനിയർ ഫെല്ലോ കെല്ലി ഗ്രിക്കോ ചൂണ്ടിക്കാട്ടിയത്.

വിവിധ രാജ്യങ്ങൾക്ക് സഹായമായി അമേരിക്ക നൽകിയതും അവരുടെ പ്രതിരോധ ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് ആക്രമണമുണ്ടായ 2023 ഒക്‌ടോബറിന് ശേഷം 21.7 ബില്യൺ ഡോളർ സഹായം അമേരിക്ക, ഇസ്രയേലിന് നൽകി. ഇറാനിലെ നിലവിലെ സ്ഥിതി തുടർന്നാൽ ആകെ ചെലവ് 18.87 ലക്ഷം കോടി രൂപ (210 ബില്യൺ ഡോളർ) ആയേക്കാമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഇറാനുമായി ഇനി ചർച്ചയില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായം വരുംദിവസങ്ങളിൽ അവർ പ്രതിരോധ ചെലവിൽ പൊറുതിമുട്ടും എന്നതിന്റെ സൂചനയാണ്.