വിവാഹമോചനക്കേസ്; കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്, സംഗീതയ്ക്ക് 250 കോടി നൽകും

Wednesday 04 March 2026 3:28 PM IST

ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സംഗീത ഇതുസംബന്ധിച്ച് ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയതോടെയാണ് വിവാഹമോചന വിവരം പുറംലോകം അറിഞ്ഞത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

എന്നാൽ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2021ൽ തന്നെ ഇവരുടെ ദാമ്പ്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവിൽ സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നൽകുകയെന്ന് വ്യക്തമല്ല.

1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായി തീർന്നത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രധാന പരിപാടികളിലെല്ലാം വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. പിന്നാലെ ഇരുവരും അകന്നുകഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ടിവികെ പരിപാടികളിൽ വിജയ്‌യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല.

അതേസമയം, വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിൽ ഇതുവരെ വിജയ് പ്രതികരിച്ചിട്ടില്ല. നടി തൃഷയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിച്ചതേയുള്ളൂ.