ശ്രീലങ്കൻ തീരത്ത് ഇറാൻ സൈനിക കപ്പലിനെ മുക്കി, അന്തർവാഹിനി ആക്രമണത്തിൽ 101 പേരെ കാണാതായി
കൊളംബോ: ശ്രീലങ്കൻ തീരത്തുവച്ച് ഇറാനിയൻ കപ്പലിന് നേരെ അന്തർവാഹിനിയുടെ ആക്രമണം. 101 പേരെയെങ്കിലും കാണാതായെന്നാണ് വിവരം. 78 പേർക്ക് പരിക്കേറ്റു. ഇതിൽ 32 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സൈന്യം 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്ടർ അനിൽ ജസിംഗെ അറിയിച്ചു.
ഐറിസ് ദേന എന്ന കപ്പൽ മുങ്ങുന്നതായി ശ്രീലങ്കൻ നാവിക സേനയ്ക്ക് വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെറാത് പാർലമെന്റിനെ അറിയിച്ചു. 180 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. സൈന്യം ഉടൻ കപ്പലുകളും വായുസേനയുടെ രക്ഷാവിമാനങ്ങളും അയച്ചു. പരിക്കേറ്റവരെ കൊളംബോയിൽ നിന്ന് 115 കിലോമീറ്റർ തെക്കുള്ള ഗല്ലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുവേണ്ടി സമീപപ്രദേശങ്ങളിൽ നാവികസേന വ്യാപക തിരച്ചിൽ നടത്തി.