ലങ്കൻ തീരത്ത് ഇറാന്റെ കപ്പൽ തകർത്ത് യു.എസ്, 87 നാവികർ കൊല്ലപ്പെട്ടു, 68 പേരെ കാണാതായി

Thursday 05 March 2026 12:40 AM IST

കൊളംബോ: ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം ഗൾഫ് രാജ്യങ്ങൾ കടന്ന് ഏഷ്യയുടെ തെക്കേ അറ്റത്തേക്കും പടർന്നു. ശ്രീലങ്കൻ തീരത്ത് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ യു.എസ് തകർത്തു. 80 നാവികർ കൊല്ലപ്പെട്ടു. 68 പേരെ കാണാതായി. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.

ഇറാന്റെ 'ഐറിസ് ദേന" എന്ന കപ്പലാണ് തകർന്നത്. വിശാഖപ്പട്ടണത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐറിസ് ദേന. അമേരിക്കയും റഷ്യയും ഉൾപ്പെടെ പങ്കെടുത്തിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന യു.എസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ കപ്പലിലേക്ക് തുളച്ചുകയറുകയായിരുന്നു. ചിതറിത്തെറിച്ച കപ്പൽ പൂർണമായും മുങ്ങി. ഇന്നലെ പുലർച്ചെ 5.08 ഓടെയാണ് കപ്പലിൽ നിന്നുള്ള അപായ സന്ദേശം ശ്രീലങ്കൻ അധികൃതർക്ക് ലഭിച്ചത്. ഗാലെ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ, ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് പുറത്തായിരുന്നു സംഭവം. ശ്രീലങ്കൻ നാവികസേനയും എയർ ഫോഴ്സും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവരെ കരാപിതിയയിലെ ആശുപത്രിയിലെത്തിച്ചു.

'മിലൻ 2026"ൽ

പങ്കെടുക്കാനെത്തി

ആധുനിക റഡാർ സംവിധാനങ്ങളുള്ള ഐറിസ് ദേനയ്ക്ക് ഇലക്ട്രോണിക് യുദ്ധ ശേഷിയുണ്ട്. ഫെബ്രുവരി 21 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസം 'മിലൻ 2026"ൽ പങ്കെടുക്കാൻ ഫെബ്രുവരി 17നാണ് കപ്പലെത്തിയത്. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും നാവികാഭ്യാസത്തിലും പങ്കെടുത്തശേഷം ഫെബ്രുവരി അവസാനം മടക്കയാത്ര തുടങ്ങി.

തിരുത്തിപ്പറഞ്ഞ്

ശ്രീലങ്ക

യു.എസ് ആക്രമണത്തിലാണ് കപ്പൽ മുങ്ങിയതെന്ന് ചില ശ്രീലങ്കൻ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. എന്നാൽ അപകടകാരണം വ്യക്തമല്ലെന്ന് പിന്നീട് ശ്രീലങ്കൻ നാവികസേനാ വക്താവ് തിരുത്തി. വൈകാതെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ കപ്പൽ മുക്കിയെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് സ്ഥിരീകരിക്കുകയായിരുന്നു.

17 കപ്പലുകൾ

മുക്കിയെന്ന് യു.എസ്

 ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും അമേരിക്കൻ അന്തർവാഹിനികളുടെ സാന്നിദ്ധ്യം

 ഇറാന്റെ 17 കപ്പലുകളും ഒരു അന്തർവാഹിനിയും മുക്കിയെന്ന് സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പേ യു.എസ് അവകാശപ്പെട്ടു

 ഇസ്രയേലിന്റെ അന്തർവാഹിനിയും മേഖലയിലുണ്ടെന്ന് റിപ്പോർട്ടുകൾ

പിൻഗാമി മൊജ്തബ,

വധിക്കുമെന്ന് ഇസ്രയേൽ

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയായി,​ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഹുസൈനി ഖമനേയിയെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. അതേസമയം,​ പിൻഗാമി ആരായാലും വധിച്ചിരിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ഇറാനിൽ മരണം

1000 കടന്നു

സംഘർഷത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. നിരവധി സുരക്ഷാ കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു. ഗൾഫ് രാജ്യങ്ങളിലെ യു.എസ്, ഇസ്രയേലി കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി തുടരുന്നു. സൗദി അറേബ്യയിലെ റാസ് ടനൗറയിൽ അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. യു.എ.ഇയെ ലക്ഷ്യമാക്കിയ ഡ്രോണുകളെ ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങൾ തകർത്തു. ദുബായ്‌യിലെ യു.എസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു. തുർക്കിയെ ലക്ഷ്യമാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ആക്രമണശ്രമത്തെ നാറ്റോ ശക്തമായി അപലപിച്ചു.