നേപ്പാളിൽ തിരഞ്ഞെടുപ്പ് ഇന്ന്
കാഠ്മണ്ഡു: നേപ്പാളിൽ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. കാഠ്മണ്ഡു മുൻ മേയറും ആർ.എസ്.പി (രാഷ്ട്രീയ സ്വതന്ത്ര പാർട്ടി) നേതാവുമായ ബാലേന്ദ്ര ഷാ (ബാലേൻ ഷാ), മുൻ പ്രധാനമന്ത്രി കെ.പി ശർമ്മാ ഒലി, നേപ്പാളി കോൺഗ്രസ് നേതാവ് ഗഗൻ താപ്പ തുടങ്ങിയവരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖർ.
മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയും മത്സരിക്കുന്നുണ്ട്. നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന 165 സീറ്റിലെ ഫലം 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും. ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി സീറ്റുകളിലെ ഫലം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണമാകും.
സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ സെപ്തംബറിൽ നേപ്പാളിൽ ജെൻ സി കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്ന കെ.പി ശർമ്മ ഒലിയുടെ രാജിക്ക് ഇത് കാരണമായി. തുടർന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല കാർകി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു.