വിമാനത്താവളത്തിൽ ട്രാൻസിസ്റ്റ് യാത്രക്കാർക്കായി ഷട്ടിൽ ഇവി ബസ് സർവീസ്
ശംഖുംമുഖം: ട്രാൻസിസ്റ്റ് യാത്രക്കാർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ സൗജന്യമായി ഷട്ടിൽ ഇവി ബസ് സർവീസ് ആരംഭിച്ചു.ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് സർവീസ്.
വിദേശത്ത് നിന്നെത്തി ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നവർക്കും,വിദേശത്തേക്ക് പോകാനായി രാജ്യാന്തര ടെർമിനലിലെത്തേണ്ട യാത്രക്കാർക്കുമായാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 29 ന് 'ശംഖുംമുഖത്തേക്ക് വാഹന സൗകര്യമില്ല,ട്രാൻസിസ്റ്റ് യാത്രക്കാർ വലയുന്നു' എന്ന തലക്കെട്ടിൽ 'കേരള കൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
2025-26 ജനുവരി മാസത്തെ യാത്രക്കാരുടെയും സർവീസുകളുടെയും കണക്കുകൾ പ്രകാരം, തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര സർവീസിൽ നേരിയ കുറവ് വന്നിരുന്നു.ഇതോടെ ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
ബസിൽ കയറുന്നവർ തുടർയാത്രയ്ക്കുള്ള ബോർഡിംംഗ് പാസ് കാണിക്കണം.24മണിക്കൂറും സർവീസുണ്ട്
കഴിഞ്ഞ ദിവസം വരെയും ചാക്കയിലെയും ശംഖുംമുഖത്തെയും,രാജ്യാന്തര ആഭ്യന്തര ടെർമിനലുകളിൽ ഇറങ്ങുന്ന ട്രാൻസിസ്റ്റ് യാത്രക്കാർ,കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ടെർമിനലുകളിലേക്ക് എത്തണമെങ്കിൽ അമിതനിരക്ക് നൽകി വാഹനം വാടകയ്ക്ക് വിളിച്ചാണ് എത്തികൊണ്ടിരുന്നത്.