ഈന്തപ്പഴ വിപണി സജീവം വില മുകളിലോട്ട്
കണ്ണൂർ: റംസാൻ നോമ്പു തുടങ്ങിയതോടെ വിപണിയിൽ ഈന്തപ്പഴ വില കുതിക്കുന്നു. കിലോയ്ക്ക് 150 മുതൽ 1100 രൂപ വരെ വില വരുന്ന ഈന്തപ്പഴങ്ങളാണ് വിപണിയിൽ സജീവമായുള്ളത്.
മദീനയിൽ നിന്ന് എത്തിക്കുന്ന ഔഷധഗുണമുള്ള അജ്വ, ഈന്തപ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മെഡ്ജൂൾ കാരക്ക തുടങ്ങിയവയെല്ലാം നോമ്പു കാലത്തെ വൈവിദ്ധ്യങ്ങളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ കൂടിയതായി വ്യാപാരികൾ പറഞ്ഞു. ഗൾഫ് നാടുകളിൽ നിന്നെത്തുന്ന ഈന്തപ്പഴത്തിന് ആവശ്യക്കാരേറെയാണ്. വിദേശ ഇനങ്ങളുടെ വലിയ ശേഖരമാണ് ഇത്തവണത്തെ നോമ്പു വിപണിയുടെ പ്രത്യേകത. ഇറാൻ, ഇറാക്ക്, അൽജീരിയ, സൗദി, ഈജിപ്ത്, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 30 ഓളം വ്യത്യസ്ത ഇനങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്.
സൗദിയിൽ നിന്നുള്ളവയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഗുണമേന്മ കൂടുതലും വിലക്കുറവുമാണ് ഇതിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. സൗദിയിൽ നിന്നുള്ള സഫാവിയാണ് ഇക്കൂട്ടത്തിൽ പ്രധാനം. കിലോയ്ക്ക് 350 രൂപ മുതലാണ് വില. 150 മുതൽ 350 രൂപവരെയാണ് കാരയ്ക്കയുടെ വില. ബദാം, അത്തിപ്പഴം, വാൽനട്ട് എന്നിവയ്ക്കും മാർക്കറ്റിൽ വൻ ഡിമാന്റാണ്. ടാൻസാനിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കിലോയ്ക്ക് 3000 രൂപ വരുന്ന മാമ്പ്രയാണ് ബദാമിലെ വിലയേറിയ ഇനം. 1500 രൂപവരെയാണ് അത്തിപ്പഴത്തിന്റെ വില. മറ്റുള്ള ഡ്രൈഫ്രൂട്‌സിന് കഴിഞ്ഞ റംസാൻ കാലത്തെ അപേക്ഷിച്ച് വിലയിൽ കുതിച്ചുകയറ്റമുണ്ടായിട്ടില്ല.
മെഡ്ജൂൾ @ 1100
ജോർദ്ദാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡ്ജൂൾ ആണ് വില കൂടിയ ഇനം. വലിപ്പമേറിയ ഈ ഈന്തപ്പഴത്തിന് കിലോയ്ക്ക് 1100 രൂപയാണ് വില. പാകിസ്ഥാനിൽ നിന്നും ഇസ്രേയലിൽ നിന്നും ഇവയെത്തുന്നുണ്ട്. വലിപ്പവും ഗുണവും കൂടുന്നതിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ഔഷധഗുണങ്ങൾ ഏറെയുണ്ടെന്ന് കരുതപ്പെടുന്ന അജ്വയ്ക്ക് 600 രൂപ മുതലാണ് വില. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മസാഫാത്തി കൂടുതൽ മൃദുവായ ഈന്തപ്പഴയിനമാണ്. 150 മുതലാണ് വില.
ഈന്തപ്പഴ വില (കിലോ)
അജ്വ 600 മബ്റൂം 800 മഷ്റൂക്ക് 400 റാബിയ 350 സഫാവി 500 ഇറാൻ ഡേറ്റ്‌സ് 300 ശുഖ്രി 340 ഇറാൻ കിമിയ 500 ഇറാഖ് സെഹദി 150 ദുബൈ ഫർദ് 400 മെഡ്ജൂൾ ജോർദ്ദാൻ 1100