സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ, വിഹിതം ചെലവഴിക്കാൻ' പെടാപ്പാട്
തൃശൂർ : സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേ, പദ്ധതി വിഹിതം 'ചെലവാക്കിത്തീർക്കാൻ' തദ്ദേശ സ്ഥാപനങ്ങളുടെ നെട്ടോട്ടം. തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബറിലുണ്ടായ ഭരണമാറ്റം ഫണ്ട് വിനിയോഗത്തിന്റെ വേഗം കുറച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പദ്ധതി നടത്തിപ്പിന് വലിയ വെല്ലുവിളിയാണ്. അതേസമയം സംസ്ഥാനതലത്തിൽ ജില്ലാ പഞ്ചായത്തുകളിലെ പദ്ധതി വിനിയോഗത്തിൽ തൃശൂർ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം മലപ്പുറത്തിനാണ്. പാലക്കാടാണ് മൂന്നാമത്. എന്നാൽ തൃശൂർ കോർപറേഷൻ പിന്നിലാണ്. ബ്ലോക്ക് തലത്തിൽ സംസ്ഥാനത്തെ ആദ്യ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകൾ തൃശൂർ ജില്ലയിൽ നിന്നാണ്. മാള ബ്ലോക്ക് പഞ്ചായത്ത് മൂന്നും വടക്കാഞ്ചേരി നാലും ചേർപ്പ് അഞ്ചും സ്ഥാനത്താണ്. പഞ്ചായത്തുകളിൽ സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തൃശൂരിലെ വേലൂർ, കുഴൂർ, എളവള്ളി പഞ്ചായത്തുകളാണ്. മുനിസിപ്പാലിറ്റികളിൽ കുന്നംകുളമാണ് മുന്നിൽ. 61.54 ശതമാനം തുകയാണ് ചെലവഴിച്ചത്. അങ്കമാലി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വടക്കാഞ്ചേരി 32, ഗുരുവായൂർ 42 എന്നീ സ്ഥാനങ്ങളിലാണ്.
വരും ദിവസങ്ങളിൽ ഇത് മറികടക്കാനായേക്കും. കഴിഞ്ഞ ഭരണ സമിതിയുടെ അലംഭാവം മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 31 ശതമാനം പ്ലാൻ ഫണ്ടാണ് ഇതുവരെ ചെലവഴിച്ചത്. എ.പ്രസാദ് ഡെപ്യൂട്ടി മേയർ
ജില്ലാ പഞ്ചായത്ത്:
മലപ്പുറം 55.41% തൃശൂർ 50.41% പാലക്കാട് 49.57%
പഞ്ചായത്ത്
വേലൂർ 68.91% കുഴൂർ 67.78% എളവള്ളി 67.53%
ബ്ലോക്ക് പഞ്ചായത്ത്: മാള 62.87% വടക്കാഞ്ചേരി 62.55%
മുനിസിപ്പാലിറ്റി:
കുന്നംകുളം 61.54%.