നഗരൂർ പൊലീസ്‌സ്റ്റേഷന് സ്വന്തം കെട്ടിടം
കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം ഉയരുന്നു.തിരക്കേറിയ റോഡരികിൽ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന നഗരൂർ സ്റ്റേഷന് സ്വന്തം കെട്ടിടം എന്നത് ദീർഘനാളത്തെ സ്വപ്നമായിരുന്നു. 2018ലാണ് നഗരൂർ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.രണ്ടു വർഷത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ച് നൽകുമെന്ന് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ 6വർഷം പിന്നിട്ടിട്ടും നടപടികൾ കടലാസിലൊതുങ്ങി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെറിയ കെട്ടിടമാണ് പൊലീസ് സ്റ്റേഷനായി വിട്ടുനൽകിയത്. അന്ന് ഇവിടെ കൃഷിഭവൻ പ്രവർത്തിച്ചുവരികയായിരുന്നു. കൃഷിഭവന് മറ്റൊരു വാടകക്കെട്ടിടം ഏർപ്പാടാക്കിയ ശേഷമാണ് വിട്ടുനൽകിയത്. ഒരു വർഷം സൗജന്യമായും തുടർന്ന് വാടക ഈടാക്കുമെന്ന വ്യവസ്ഥയിലാണ് പഞ്ചായത്തിന്റെ കെട്ടിടം വിട്ടുനൽകിയത്. എന്നാൽ നാളിതുവരെ ആഭ്യന്തര വകുപ്പിൽ നിന്ന് പഞ്ചായത്തിന് വാടക ലഭിച്ചിട്ടില്ല.
കെട്ടിടം റവന്യൂവകുപ്പ് കൈമാറിയ സ്ഥലത്ത്
നഗരൂർ പഞ്ചായത്തിലെ 14 വാർഡുകളും പുളിമാത്ത്,കരവാരം പഞ്ചായത്തുകളിലെ ഏഴ് വീതം വാർഡുകളുമാണ് നഗരൂർ പൊലീസ് സ്റ്റേഷന്റെ പ്രവർത്തന പരിധി. എസ്.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്.റവന്യൂ വകുപ്പിന്റെ ഉടമസ്ഥയിൽ നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപത്തെ ഒരേക്കർ ഭൂമിയിൽ നിന്ന് 21സെന്റ് സ്ഥലം റവന്യൂ വകുപ്പ് പൊലീസ് സ്റ്റേഷന് കൈമാറിയിരുന്നു. ഒ.എസ്.അംബിക എം.എൽ.എയുടെ ശ്രമഫലമായി 6 കോടി രൂപ അനുവദിക്കുകയും ചെയ്തു.റവന്യൂ വകുപ്പ് കൈമാറിയ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.