വീട്ടിലെത്തി കെ.സി വേണുഗോപാൽ, കണ്ണീരടക്കാനാകാതെ ഉഷാജോസഫ്
അമ്പലപ്പുഴ: ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ വയറ്റിൽ കത്രിക കുടുങ്ങകയും അഞ്ച് വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും
ചെയ്ത ഉഷയെ കാണാൻ കെ.സി വേണുഗോപാൽ എം.പിയെത്തി. ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന ഉഷാ ജോസഫിനെ കാണാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കെ.സി.വേണുഗോപാലിനെ കണ്ട് ഉഷയ്ക്ക് കണ്ണുനീരടക്കാനായില്ല. കൂപ്പുകൈകളോടെ എല്ലാ സഹായത്തിനും ഉഷ നന്ദി പറഞ്ഞു. പൊതുപ്രവർത്തകരായ ഞങ്ങളുടെ കടമയാണെന്ന് കെ.സി പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. സർക്കാരിന്റെ വലിയ അനാസ്ഥയാണ് ഉണ്ടായത്. സർക്കാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ പിന്നെ പൊതുപ്രവർത്തകർ അത് ഏറ്റെടുത്ത് നടത്തും. 5 വർഷം വയറ്റിൽ കത്രിക ഉണ്ടെന്നു മനസിലാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു വിടുകയായിരുന്നു. ഞാൻ ഡൽഹിയിവച്ചാണ് വാർത്ത കേട്ടത്. വളരെ മനോവിഷമം ഉണ്ടാക്കി. ഉടൻ തന്നെ അമൃത ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും, ആംബുലൻസ് അയക്കുകയുമായിരുന്നു. വീട് പൂർത്തിയാക്കാൻ സഹായിക്കാമെന്നും ഉഷയുടെ മകൻ ഷിനോജിനോട് കെ.സി പറഞ്ഞു. കുടുംബത്തെ സഹായിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോടും കെ.സി.വേണുഗോപാൽ പറഞ്ഞു. 10 മിനിറ്റോളം കുടുംബവുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.പുന്നപ്ര തെക്കു പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
വീടിന്റെ നിർമ്മാണം
പൂർത്തിയാക്കും
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് നിർമ്മാണം നിലച്ച വീട് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചതിനെത്തുടർന്ന്
പുന്നപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉഷാ ജോസഫിന്റെ വീടിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തു. എത്രയും വേഗം വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അറിയിച്ചു. ഉഷയുടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കിയതും കെ.സി വേണുഗോപാൽ എം.പിയായിരുന്നു.