ഫോൺ പ്രവർത്തിപ്പിക്കാൻ സഹായം തേടൽ "തട്ടിപ്പ്" : പ്രായമുള്ളവരെ കുറ്റക്കാരാക്കുന്ന കുബുദ്ധിക്കെതിരെ പൊലീസ്

Friday 06 March 2026 12:09 AM IST

തൃശൂർ: പ്രായമായവരുടെ ഫോൺ പ്രവർത്തിപ്പിക്കാനുള്ള സഹായം തേടൽ ബയോമെട്രിക് തട്ടിപ്പാണെന്ന പ്രചാരണത്തിന്റെ ഉറവിടം തേടി അന്വേഷണത്തിന് പൊലീസ്. അതേസമയം ഈ സന്ദേശവുമായി പൊലീസിന് ബന്ധമില്ലെന്നും പൊലീസ്. പ്രായമായവരെ തട്ടിപ്പുകാരാക്കുന്ന ഈ വ്യാജപ്രചാരണത്തിന്റെ പിന്നിലെ രഹസ്യം തേടുകയാണ് പൊലീസ്.

സന്ദേശത്തിന്റെ ഉള്ളടക്കം ഇതാണ്: മാളിലോ, വ്യാപാര സ്ഥാപനങ്ങളിലോ നിൽക്കുമ്പോൾ നന്നായി വസ്ത്രം ധരിച്ച മദ്ധ്യവയസ്‌കരോ പ്രായമായവരോ പെൻഷനോ സബ്‌സിഡിയോ പരിശോധിക്കേണ്ടതുണ്ടെന്നും തെറ്റായ പേജ് അബദ്ധത്തിൽ അമർത്തിയെന്നും മറ്റും പറഞ്ഞ് സഹായം തേടിയെത്തിയേക്കാം. ഈ സമയം പലപ്പോഴും ഒരു വീഡിയോ കോളിലോ സ്‌ക്രീൻ റെക്കോഡിംഗിലോ ആകും ഫോൺ. സഹായിക്കാനിറങ്ങിയാൽ നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കപ്പെടും. നിങ്ങൾ ഫോണിൽ സ്പർശിച്ചാൽ (വിരലടയാളം), നമ്പറുകൾ അല്ലെങ്കിൽ സ്ഥിരീകരണ കോഡുകൾ വായിച്ചാൽ (ശബ്ദം), അല്ലെങ്കിൽ സംസാരിക്കുമ്പോഴോ ഫോൺ ഉപയോഗിക്കുമ്പോഴോ (മുഖചലനം) എന്നിവ ശേഖരിക്കപ്പെട്ടേക്കാം. നിങ്ങളുടെ വിരലടയാളം, ശബ്ദം, മുഖം എന്നിവ മോഷ്ടിക്കപ്പെട്ടേക്കാം. ഫോൺ കൈമാറുന്നതോടെ, സ്‌കാമർമാർക്ക് ഓൺലൈൻ വായ്പകൾ, ഉപഭോക്തൃ ധനസഹായം, ക്രെഡിറ്റ് ക്യാഷ്ഔട്ടുകൾ എന്നിവയ്ക്ക് അപേക്ഷിക്കാം, പാസാക്കാം. എന്നാൽ ആളുകളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയല്ലാതെ വിവരങ്ങൾ ശേഖരിക്കുക പ്രായോഗികമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ. രണ്ടോ മൂന്നോ ആവർത്തി ശ്രമിച്ചാണ് ആധാറിനും മറ്റുമുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത്. വിരലടയാളം പോലും നാലോ അഞ്ചോ പ്രാവശ്യം പതിപ്പിച്ചാണ് ശേഖരിക്കുന്നത്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് പുതിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കാനുള്ള തന്ത്രമാണിതെന്നാണ് പൊലീസ് നിഗമനം.

ദോഷങ്ങൾ രണ്ട് രീതിയിൽ

1. വയസായവർ തട്ടിപ്പുകാരായി ചിത്രീകരിക്കപ്പെടും

2. മുതിർന്നവർക്ക് വേണ്ട സമയത്ത് സഹായം ലഭിക്കാതെ വരും

പൊലീസുമായി ഒരു ബന്ധവുമില്ലാത്ത പല സന്ദേശങ്ങളും വാട്‌സ് ആപ്പ് വഴി എത്തുന്നുണ്ട്. അടിസ്ഥാനമില്ലാത്ത രീതിയിൽ സന്ദേശം നൽകുന്നതും ജാഗ്രതയോടെ കാണണം. ഇത്തരം സന്ദേശങ്ങൾ പരക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഉറവിടം തേടി വേണ്ട നടപടികളെടുക്കും.

ടി.ഡി. ഫീസ്റ്റോ ഇൻസ്‌പെക്ടർ പൊലീസ് സൈബർ ക്രൈം