അരൂരിൽ ദലീമ, കായംകുളത്ത് പ്രതിഭ ആർ.നാസർ മത്സരിക്കില്ല

Friday 06 March 2026 12:20 AM IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ ദലീമ ജോജോയും കായംകുളത്ത് യു.പ്രതിഭയും മത്സരിക്കും. ജില്ലാ സെക്രട്ടറി ആർ. നാസറിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനവും സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഇതോടെ ആലപ്പുഴയിൽ സിറ്റിംഗ് എം.എൽ.എമാരെല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ആർ.നാസർ മത്സരരംഗത്ത് നിന്നൊഴിവാക്കപ്പെട്ടതോടെ പാർട്ടിയെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നയിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ആലപ്പുഴയിൽ പി.പി ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച്.സലാമും മാവേലിക്കരയിൽ എം.എസ് അരുൺകുമാറും ചെങ്ങന്നൂരിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനും മത്സര രംഗത്തുണ്ടാകും.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി അവസാനവാരവും മാർച്ച് 2നും ആലപ്പുഴയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നാസറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചിരുന്നു. കായംകുളത്ത് ആർ. നാസറിന് പുറമേ കൺട്രോൾ കമ്മിഷനംഗം കെ.എച്ച് ബാബുജാൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത എന്നിവരുടെ പേരുകളും നിർദേശിക്കപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.യു.പ്രതിഭയ്ക്ക് ടേം വ്യവസ്ഥയിൽ ഇളവ് ലഭിക്കുമെന്നുറപ്പായതോടെ മാർച്ച് 2ന്ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാസറിനെ അരൂരിൽ നിന്ന് മത്സരിപ്പിക്കണമെന്ന നിർദേശമുണ്ടായി. എന്നാൽ,​ സിറ്റിംഗ് എം.എൽ.എ മാരെ മുഴുവൻ പേരെയും മത്സരിപ്പിക്കണമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറേണ്ടതില്ലെന്ന് നിലപാടെടുത്തതോടെയാണ് ജില്ലയിലെ മത്സര ചിത്രം വ്യക്തമായത്.

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് ആരവം ഉയരും. മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനുമായി ബന്ധപ്പെട്ടുയർന്ന സംഘടനാ പ്രശ്നങ്ങളും സി.പി.എം നേതൃത്വവും അണികളും ഉറ്റുനോക്കുന്നുണ്ട്.