സൈനിക നടപടികളിലൂടെ പരിഹാരം സാദ്ധ്യമല്ല: മോദി
പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രതികരണം
ന്യൂഡൽഹി: ഒരു പ്രശ്‌നവും സൈനിക നടപടികളിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നീ ഘടകങ്ങൾ ഏതൊരു സംഘർഷവും പരിഹരിക്കുന്നതിന് അനിവാര്യമാണ്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെയാണ് മോദിയുടെ പ്രതികരണം.
റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്‌സാണ്ടർ സ്റ്റബുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. സൈനിക സംഘർഷങ്ങളിലൂടെ ഒരു വിഷയവും പരിഹരിക്കപ്പെടില്ല എന്നതാണ് ഇന്ത്യയുടെയും ഫിൻലൻഡിന്റെയും നിലപാട്. പശ്ചിമേഷ്യയിലായാലും യുക്രെയിനിലായാലും സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനും സമാധാനം വീണ്ടെടുക്കാനും ഇരു രാജ്യങ്ങളും നൽകുന്ന പിന്തുണ തുടരുമെന്ന് മോദി വ്യക്തമാക്കി.
ആക്രമണം ആഗോള സ്ഥിരതയ്ക്ക്:
യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി
പശ്ചിമേഷ്യ ആഗോള സ്ഥിരതയ്‌ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇറാനെ ആക്രമിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ റെയ്സിന ഡയലോഗ് വേദിയിൽ വിശദീകരിച്ചു. ആണവായുധവുമായി ബന്ധപ്പെട്ട് ഇറാനുമായി നല്ലരീതിയിൽ സംസാരിക്കാൻ പരമാവധി ശ്രമിച്ചു. ആണവായുധം ഉപയോഗിച്ച് ലോകത്തെ ഭീഷണിപ്പെടുത്താൻ ഇറാന് കഴിഞ്ഞിരുന്നുവെങ്കിൽ അതു എന്ത് സാഹചര്യമാകുമായിരുന്നുവെന്ന് സങ്കൽപ്പിക്കാൻ കഴിയുമോ? ആത്യന്തികമായി, ഇറാനിയൻ ജനതയാണ് അവരുടെ നേതൃത്വം ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.