3 കോടിയുടെ സൈബർതട്ടിപ്പ്: 60ലക്ഷം പിൻവലിച്ച കൊച്ചി സ്വദേശി അറസ്റ്റിൽ
കൊച്ചി: മുംബയിൽനടന്ന 3കോടിരൂപയുടെ സൈബർ സാമ്പത്തികതട്ടിപ്പ് കേസിലെ കണ്ണിയായ യുവാവിനെ മരട് പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന സൈബർ ഹണ്ടിന്റെ ഭാഗമായിട്ടാണ് പിടിയിലായത്.
മരട് ടോക്ക് എച്ച് റോഡ് കുരികയിൽവീട്ടിൽ കെ.ജെ. സേവ്യർ നിഥിനാണ് (46) അറസ്റ്റിലായത്. നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർചെയ്ത തട്ടിപ്പ് കേസിൽ ഇയാളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ച് സൈബർപൊലീസിന് വിവരം ലഭിച്ചിരുന്നു. സൈബർതട്ടിപ്പ് സംഘത്തിന് പണം പിൻവലിക്കാൻ സ്വന്തംപേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ഇയാൾ നൽകിയതായി കണ്ടെത്തി. മ്യൂൾ അക്കൗണ്ട് എന്നാണ് ഇതറിയപ്പെടുന്നത്. തട്ടിപ്പിനിരയായ മുംബയ് സ്വദേശിക്ക് പണം അയക്കാൻ സൈബർ കുറ്റവാളികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിൽ ഒരെണ്ണം വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ സേവ്യർ നിഥിന്റെ പേരിലുള്ള അക്കൗണ്ടായിരുന്നു,
നാലു തവണകളിലായി അക്കൗണ്ടിൽനിന്ന് 60ലക്ഷംരൂപയാണ് സേവ്യർ നിഥിൻ പിൻവലിച്ചത്. ഇന്റീരിയർ ഡിസൈനറായ പ്രതിക്ക് സൈബർതട്ടിപ്പ് സംഘം ഇതിനായി പ്രതിഫലം നൽകിയിരുന്നു,