6 ജി സാങ്കേതിക വിദ്യയിൽ ഫിൻലൻഡുമായി കരാർ
ന്യൂഡൽഹി: ഫിൻലൻഡുമായി 6ജി മൊബൈൽ നെറ്റ്‌വർക്ക് സജ്ജമാക്കാൻ കരാറിലെത്തി ഇന്ത്യ. എ.ഐ, ക്വാണ്ടം കംപ്യൂട്ടിംഗ് അടക്കം സാങ്കേതിക വിദ്യകളിലും സഹകരണം വർദ്ധിപ്പിക്കും. ഇന്ത്യ സന്ദർശിക്കുന്ന ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്.
2030ൽ ആറാം തലമുറ മൊബൈൽ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 2023ൽ രൂപം നൽകിയ ഭാരത് 6ജി അലയൻസും ഫിൻലാൻഡിലെ ഔലു സർവകലാശാലയും തമ്മിലാണ് ധാരണ. 5ജി, 6ജി ക്വാണ്ടം കമ്മ്യൂണിക്കേഷൻ മേഖലകളിലെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് ക്രോസ്-സെക്ടറൽ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കും.
ഇന്ത്യൻ പ്രൊഫഷണലുകളുടെ കൈമാറ്റം, അദ്ധ്യാപക പരിശീലനം, ആർട്ടിക്, ധ്രുവ മേഖലകളിലെ ഗവേഷണം, ഫിൻലാൻഡുമായി ചേർന്ന് ഇന്ത്യയിൽ വേൾഡ് സർക്കുലർ ഇക്കണോമി ഫോറം, ശാസ്ത്ര സാങ്കേതിക മേഖലയിൽ സംയുക്ത ഗവേഷണം, സ്റ്റാർട്ടപ്പ് കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലും ധാരണാപത്രം ഒപ്പിട്ടത്.
ഫിൻലൻഡിൽ നിന്നുള്ള നോക്കിയ ഫോണുകളും ടെലികോം നെറ്റ്‌വർക്കുകളും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിച്ചു. ചെനാബ് നദിക്ക് കുറുകെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന് രൂപൽകൽപന നിർവഹിച്ചത് ഫിന്നിഷ് ആർക്കിടെക്റ്റുകളാണ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി