നീതി നിഷേധത്തിനും വേണം, ഒരു അതിര്

Friday 06 March 2026 1:44 AM IST

ഒരു മണ്ഡലത്തിലെ സമ്മതിദായകരിൽ എഴുപത് ശതമാനവും പിന്നാക്ക വിഭാഗക്കാരാണെങ്കിൽ, ഒരു പിന്നാക്ക വിഭാഗക്കാരനെ സ്ഥാനാർത്ഥിയാക്കുന്നതാണ് ജനാധിപത്യ മര്യാദ. ഈ മര്യാദ മറന്നുപോയതു പോലെയാണ് മുന്നണികളുടെ നിലപാടുകളും തിരഞ്ഞെടുപ്പു നിശ്ചയങ്ങളും. പിന്നാക്ക വിഭാഗക്കാരാവട്ടെ, ഈ മര്യാദകേട് തിരിച്ചറിയുന്നുമില്ല! സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും വിഭാഗത്തോട് ഏതെങ്കിലും മുന്നണി ഈ മര്യാദകേട് കാട്ടുമോ? കാട്ടിയാൽ ഏത് മുന്നണി ആയാലും ശരി, ആദർശവും സിദ്ധാന്തവുമൊക്കെ മടക്കി പോക്കറ്റിലിട്ടിട്ട് ആ വിഭാഗം മര്യാദ പഠിപ്പിക്കും

അധികാര രാഷ്ട്രീയത്തിന്റെ വളവുകളും തിരിവുകളും മനസിലാക്കാൻ ശ്രമിക്കാതെ അന്ധമായി സിന്ദാബാദും വിളിച്ച് നടക്കുന്ന പിന്നാക്കവിഭാഗ നേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യങ്ങൾ കണ്ണുതുറന്ന് കാണണം. സംസ്ഥാനത്ത് ബഹുഭൂരിപക്ഷവും പിന്നാക്ക വിഭാഗക്കാരാണെന്നു പറഞ്ഞിട്ട് എന്തു കാര്യം. ഈഴവരും വിശ്വകർമ്മജരും വണികവൈശ്യരും ധീവരരും ദളിതരുമൊക്കെ അധികാര രാഷ്ട്രീയത്തിൽ അവഗണന നേരിടുകയാണ്.

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ, സീറ്റ് വിഭജന ചർച്ചകളുടെ ഇപ്പോഴത്തെ ഗതി സൂചിപ്പിക്കുന്നത് അവഗണനയുടെ അസുഖചരിത്രം ആവർത്തിക്കുമെന്നാണ്. ഈ അവഗണനയുടെ കാരണങ്ങൾ രണ്ടാണ്. ഒന്ന്: അധികാര രാഷ്ട്രീയത്തിന്റെ സമ്മർദ്ദം മൂലം ജാതിയും മതവും നോക്കുന്ന നേതാക്കളെ, രണ്ടും നോക്കാതെ അന്ധമായി വിശ്വസിക്കുന്നതു മൂലം. രണ്ട്, വിശ്വസിച്ച നേതാക്കൾ വഞ്ചിച്ചെന്ന് അറിഞ്ഞാലും സംഘടിച്ച് ശക്തരാകാനോ ചെറുക്കാനോ കൂട്ടാക്കാതെ ആദർശത്തിന്റെ പൊയ്‌ക്കാലുകളുമായി നടക്കുന്നതു മൂലം. പൊയ്ക്കാലുകൾ നൽകുന്ന പൊക്കം, പൊക്കമല്ലെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.

സാമൂഹികനീതി മാത്രമല്ല, അവഗണനയുടെ ചതിക്കുഴിയിൽ ഒടുങ്ങാൻ പോകുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ പോലും അപകടത്തിലാണ്. ഒരു മണ്ഡലത്തിലെ സമ്മതിദായകരിൽ എഴുപത് ശതമാനവും പിന്നാക്ക വിഭാഗക്കാരാണെങ്കിൽ, ഒരു പിന്നാക്ക വിഭാഗക്കാരനെ സ്ഥാനാർത്ഥിയാക്കുന്നതാണ് ജനാധിപത്യ മര്യാദ. ഈ മര്യാദ മറന്നുപോയതു പോലെയാണ് മുന്നണികളുടെ നിലപാടുകളും തിരഞ്ഞെടുപ്പു നിശ്ചയങ്ങളും. പിന്നാക്ക വിഭാഗക്കാരാവട്ടെ, ഈ മര്യാദകേട് തിരിച്ചറിയുന്നുമില്ല! സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും വിഭാഗത്തോട് ഏതെങ്കിലും മുന്നണി ഈ മര്യാദകേട് കാട്ടുമോ? കാട്ടിയാൽ ഏത് മുന്നണി ആയാലും ശരി, ആദർശവും സിദ്ധാന്തവുമൊക്കെ മടക്കി പോക്കറ്റിലിട്ടിട്ട് ആ വിഭാഗം മര്യാദ പഠിപ്പിക്കും.

സാമൂഹികനീതിക്കു വേണ്ടി മുമ്പ് മുഴങ്ങിയിരുന്ന ശബ്ദങ്ങൾ ധീരവും യുക്തിഭദ്രവും ആയിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഷേധങ്ങൾ വെറും മുറുമുറുപ്പുകൾ മാത്രമായി മാറി. ഈ ദുരവസ്ഥ മാറണം. സാമൂഹിക നീതിയുടെ അന്ത്യമായിരിക്കും ആത്യന്തിക ഫലമെന്ന് പിന്നാക്ക വിഭാഗക്കാർ ഇനിയെങ്കിലും തിരിച്ചറിയുകയും ശബ്ദമുയർത്തുകയും വേണം. നീതി നിഷേധത്തിനും വേണം ഒരു അതിര്. കോൺഗ്രസിന്റെ പതനം ആരംഭിച്ചതുപോലും പിന്നാക്ക വിഭാഗക്കാരെ തിരഞ്ഞെടുപ്പുകളിൽ കറിവേപ്പില പോലെ വലിച്ചെറിയാൻ തുടങ്ങിയതോടെയാണ്.

കെ. കരുണാകരനും എ.കെ.ആന്റണിയും സംസ്ഥാന കോൺഗ്രസിനെ നിയന്ത്രിച്ചിരുന്ന 1980കളിലും 90കളിലും, രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും ഈഴവ സമുദായത്തിൽ നിന്ന് നിയമസഭയിൽ 26 വരെ എം.എൽ.എമാരും അഞ്ചിൽ കുറയാതെ മന്ത്രിമാരുമുണ്ടായിരുന്നു. ധീവരർക്കും വിശ്വകർമ്മജർക്കുമൊക്കെ ഒന്നിലേറെ അംഗങ്ങളുടെ പ്രാതിനിദ്ധ്യമുണ്ടായിരുന്നു. 2011- ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഈഴവ എം.എൽ.എമാരുടെ എണ്ണം വെറും മൂന്നായി. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഈഴവർക്കു നൽകിയത് യഥാക്രമം പതിമൂന്നും പതിന്നാലും സീറ്റുകൾ. അതിലേറെയും ജയസാദ്ധ്യത കുറഞ്ഞവ ആയിരുന്നു താനും! ഫലമോ, ഈഴവ പ്രാതിനിദ്ധ്യം ഒന്നിലൊതുങ്ങി. വിശ്വകർമ്മ, ധീവര പ്രാതിനിദ്ധ്യം നാമാവശേഷമായി.

യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിൽ പിന്നാക്കക്കാരുടെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും, അർഹമായ പ്രാതിനിദ്ധ്യം ലഭിക്കുന്നില്ല.എൽ.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിൽ പിന്നാക്ക അവഗണന വളരെ പ്രകടമായി. വിശേഷിച്ച് സി.പി.എമ്മിൽ. ഈഴവ സമുദായത്തിൽ നിന്ന് വി.എസ്.അച്യുതാനന്ദനും പിന്നീട് പിണറായി വിജയനും മുഖ്യമന്ത്രിമാരായി. എന്നാൽ, സി.പി.എമ്മിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി മുഖമായി ചിത്രീകരിക്കപ്പെട്ട കെ.കെ. ശൈലജ കഴിഞ്ഞ തവണ മട്ടന്നൂരിൽ റെക്കാ‌ഡ് ഭൂരിപക്ഷം നേടിയെങ്കിലും, ഇത്തവണ ജയസാദ്ധ്യത താരതമ്യേന കുറഞ്ഞ പേരാവൂരിൽ ഭാഗ്യപരീക്ഷണത്തിന് നിയോഗിക്കപ്പെട്ടു. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയായി ജയിക്കുന്ന സീറ്റാണ് ഇത്. ഈഴവ സ്ഥാനാർത്ഥി ജയിക്കുന്ന സീറ്റുകളിൽ മറ്റ് സമുദായക്കാരെ മത്സരിപ്പിക്കുന്നത് സി.പി,എം പതിവാക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.

സാമൂഹിക നീതി ഉറപ്പാക്കാൻ മുറുമുറുപ്പകളല്ല, എതിർപ്പിന്റെ ഗർജ്ജനങ്ങളാണ് ആവശ്യം. ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശയുടെ മറവിൽ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ സംസ്ഥാനത്ത് സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം അടിച്ചേൽപ്പിക്കാൻ നടത്തിയ ശ്രമത്തിനെതിരെ, അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിലാണ് പത്രാധിപർ കെ.സുകുമാരൻ ഉച്ചത്തിൽ പ്രതികരിച്ചത്.

രാഷ്ട്രീയത്തിലെ കാപട്യങ്ങളും ചതിക്കുഴികളും തിരിച്ചറിയുകയും ഉറക്കെ പ്രതികരിക്കുകയും വേണം. സാമൂഹികനീതി ഒരു ഔദാര്യമല്ലെന്ന് തിരിച്ചറിഞ്ഞു വേണം, പിന്നാക്ക വിഭാഗക്കാർ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ. ജനാധിപത്യ മര്യാദ അറിയാത്തവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്.