കാലിത്തീറ്റ വിലകൂടുമ്പോൾ കർഷകർ കണ്ണീരിൽ
കോട്ടയം: കാലി വളർത്തൽ ചെലവ് വർദ്ധിച്ചതിനൊപ്പം കാലിത്തീറ്റ വില കുത്തനെ ഉയർത്തിയതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. നിലവിൽ 1485 രൂപ വിലയുള്ള കേരളാ ഫീഡ് കാലി തീറ്റയുടെ വില 30 രൂപ വർദ്ധിപിച്ച് 1515 ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കർഷകർ കൂടുതലും ഉപയോഗിക്കുന്നത് കേരളാ ഫീഡ് കാലി തീറ്റയാണ്.
ഉത്പാദന ചെലവിനനുസരിച്ച് പാൽ വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ കാലി തീറ്റ ഉൾപ്പെടെയുള്ളവയുടെ വില കുത്തനെ ഉയരുന്നത് വൻ നഷ്ടമുണ്ടാക്കുമെന്നാണ് കർഷകർ പറയുന്നത്. പലരും ഇതുമൂലം പശു വളർത്തൽ നിറുത്തുകയോ പശുക്കളുടെ എണ്ണം കുറക്കുകയോ ആണിപ്പോൾ.
വിവിധ കമ്പനികളുടെ കാലി തീറ്റയ്ക്ക് നേരത്തേ 110 രൂപ വരെവർദ്ധിപ്പിച്ചതിന് പുറമേയാണ് ഉത്പാദന ചെലവ് കൂടിയെന്ന കാരണത്താൽ വില വീണ്ടും വർദ്ധിപ്പിക്കുന്നത്. ഒരു ചാക്ക് കാലി തീറ്റ പത്ത് ദിവസത്തേക്ക് മാത്രമാണ് തികയുന്നത്. ഒരു ദിവസം 5 മുതൽ 10 കിലോ വരെ ഒരു പശുവിന് വേണ്ടിവരും.
ചിലവ് കൂടിയിട്ടും പാൽ വില കൂടുന്നില്ല
കാലി തീറ്റ വില അടിക്കടി ഉയരുമ്പോൾ രണ്ട് വർഷം മുൻപ് നിശ്ചയിച്ച പാലിന്റെ വിലയിൽ മാറ്റമുണ്ടായിട്ടുമില്ല. 56 രൂപയാണ് ലിറ്റർവില. ഇത് 60 രൂപക്കു മുകളിൽ ഉയർത്താൻ മിൽമ ശുപാർശ നൽകിയെങ്കിലും സർക്കാർ അനുമതി നൽകിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വില ഉയർത്താൻ സാദ്ധ്യതയും കുറവാണ്. വൈക്കോൽ, കൊടുക്കണം. പിണ്ണാക്ക്, തവിട് , ഗോതമ്പ് പൊടി എന്നിവയുടെ വിലയും ഉയർന്നു. വേനൽ ശക്തമായതോടെ പച്ചപ്പുല്ല് കിട്ടാനില്ല. വിലയും ഇരട്ടിയായെന്നു കർഷകർ പറയുന്നു.
പാൽവില വർദ്ധിപ്പിക്കണമെന്ന ക്ഷീര കർഷകരുടെ ആവശ്യം സർക്കാർ പരിഗണനയിൽ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി ഇതുവരെയും നടപടിയായില്ല എന്നാൽ കാലിതീറ്റയുടെ വില വർദ്ധിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. പാൽവില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ കാലിത്തീറ്റ വില അടിയന്തിരമായി കുറക്കണം.
എബിഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി