ജസ്‌ലിയയുടെ മരണം: കാറോടിച്ച ഡോക്‌ടർ ജാമ്യം തേടി
കോട്ടയം: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി ജസ്‌ലിയ കാറപകടത്തിൽ മരിച്ച സംഭവത്തിലെ പ്രതിയായ ഡോക്‌ടർ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി. കോട്ടയം സെഷൻസ് കോടതിയിലാണ് പ്രതി ഡോ.സിറിയക് ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പൊലിസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ മാസം 28ന് അങ്കമാലി ടെൽക്ക് ജംഗ്ഷനിൽ വച്ചാണ് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‌ലിയ ജോൺസണെ (19) പിന്നിൽ നിന്നെത്തിയ സിറിയക് ജോർജ് ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത്. എന്നാൽ കാർ നിറുത്താതെ സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാത്തത് പ്രതിഷേധത്തിനും ഇടയാക്കി. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. അപകടത്തിൽപ്പെട്ട കാർ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ജസ്‌ലിയയ്ക്ക് മസ്തിഷ്‌കമരണം സംഭവിച്ചതോടെ കരളും വൃക്കകളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു.
അങ്കമാലി മോണിംഗ് സ്റ്റാർ ഹോംസയൻസ് കോളേജിലെ വിദ്യാർത്ഥിനിയായ ജസ്‌ലിയ പാർട്ട് ടൈം ജോലിക്ക് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടക്കുന്നത്.