'ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഞാൻ നിയമിക്കും'; അയത്തുള്ള ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്ന് ട്രംപ്

Friday 06 March 2026 8:26 AM IST

വാഷിംഗ്‌ടൺ: അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ‌ മകൻ മൊജ്‌തബ ഖമനേയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിക്കോളാസ് മഡുറോയെ പുറത്താക്കി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസിനെ നിയമിക്കുന്നതിൽ പങ്കാളിയായതുപോലെ ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

'അവർ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ ഒരു 'ലൈറ്റ് വെയ്റ്റ്' ആണ്. വെനസ്വേലയിൽ ഡെൽസിയെ നിയമിച്ചതുപോലെ ഇറാനിലെ നിയമനത്തിൽ ഞാൻ പങ്കാളിയാകണം. ഖമനേയിയുടെ നയങ്ങൾ തുടരുന്ന ഒരാളെ നേതാവാക്കുന്നത് അമേരിക്കയെ അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടും'- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

മൊജ്‌തബ ഖമനേയിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഒഫ് എക്‌സ്പേർട്ട് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. ഇറാൻ ഇന്റർനാഷണലും ഇസ്രായേലി മാദ്ധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്. ഖമനേയിയുടെ മരണത്തിനു പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്‌തബ ഖമനേയിയുടേത്.

ഇറാന്റെ അധികാരമേഖലകളിൽ നിർണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്‌തബ ഖമനേയി. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ (ഐആർ‌ജിസി) ശക്തമായ സമ്മർദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മൊജ്‌തബയെ തിരഞ്ഞെടുത്തതെന്നുെ പറയപ്പെടുന്നു. സൈന്യവുമായും ഐആർ‌ജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മൊജ്‌തബ വർഷങ്ങളായി അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന്റെ പ്രവർത്തങ്ങൾ നിയന്ത്രിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.