ഉപ്പുമുതൽ കർപ്പൂരം വരെയോ? ഇനിയും ഇറാൻ പിടിവാശി കാണിച്ചാൽ അനുഭവിക്കുന്നത് ഇന്ത്യയായിരിക്കും

Friday 06 March 2026 10:51 AM IST

ഇറാനും ഇസ്രയേൽ - യുഎസ് സഖ്യവും തമ്മിലുള്ള സംഘർഷം ഏഴാം ദിവസത്തിലേക്ക് പിന്നിടുമ്പോൾ ആഗോള തലത്തിൽ വലിയ തരത്തിലുള്ള പ്രതിസന്ധികളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ രൂക്ഷമാകുന്ന ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഇറാൻ തുർക്കി വ്യോമാതിർത്തിയിലേക്ക് തൊടുത്തവിട്ട ബാലിസ്​റ്റിക് മിസൈലുകൾ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തിരിക്കുകയാണ്. ടെഹ്റാനിൽ നിന്നുള്ള മ​റ്റൊരു ഡ്രോൺ ആക്രമണം തടഞ്ഞതായി സൗദി അറേബ്യ ഇന്നലെ അറിയിച്ചിരുന്നു.

പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും ഇപ്പോഴും പ്രതിസന്ധികൾ നേരിടുകയാണ്. ഹോർമുസ് കടലിടുക്കിലെ യുദ്ധം എണ്ണവിലയിൽ കുതിച്ചുചാട്ടത്തിന് കാരണമായിരിക്കുകയാണ്. ഇത് സാധാരണക്കാരെയായിരിക്കും ഗുരുതരമായി ബാധിക്കുക. ലോകത്തിലെ അസംസ്‌കൃത വസ്തുക്കളുടെയും ദ്റവീകൃത പ്രകൃതിവാതകത്തിന്റെയും (എൽപിജി) അഞ്ചിലൊന്ന് വിതരണം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ ഇത് അടച്ചുപൂട്ടുന്നതോടെ എണ്ണവില കുതിച്ചുയരുകയാണ്. കൂടാതെ പശ്ചിമേഷ്യയിലുടനീളമുള്ള എണ്ണ ശുദ്ധീകരണശാലകളും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ സൗദി അറേബ്യയിലെ റാസ് തനുര ശുദ്ധീകരണശാലയിൽ ആക്രമണം നടത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതും എണ്ണവില കുതിച്ചുയരാൻ കാരണമായി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എണ്ണവില കുതിച്ചുയരുകയാണ്. ഏകദേശം20 ശതമാനം വർദ്ധനവുണ്ടായി. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബുധനാഴ്ച ബാരലിന് 83.07 ഡോളറിലായിരുന്നു വ്യാപാരം. ഇത് ഇന്ത്യയിൽ പെട്രോളിന്റെയും ഡിസലിന്റെയും വില ഗണ്യമായി ഉയരുമെന്ന ആശങ്കയായി. കാരണം ഇന്ത്യയിൽ ഉപയോഗിക്കുന്ന 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്.

എന്നാൽ പിടിഐ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ഇന്ത്യയിലെ റീട്ടെയിൽ, പെട്രോൾ, ഡീസൽ വിലകൾ കൂടില്ലെന്നാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുന്നത് തുടരുകയാണെങ്കിൽ ഗുഡ് ഹോപ്പ് മുനമ്പ് വഴി എണ്ണയെത്തിക്കുമെന്നും ഇന്ത്യ നേരത്തെ സൂചനകൾ നൽകിയിരുന്നു. എന്നാലിത് ഗതാഗത ദൈർഘ്യത്തിനും ഉയർന്ന ഗതാഗത ചെലവുകൾക്കും കാരണമാകും. അതോടൊപ്പം ഇൻഷുറൻസ് ചെലവുകളും വർദ്ധിക്കും.

ഭക്ഷ്യയോഗ്യമായ എണ്ണ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും പുറമേ ഭക്ഷ്യയോഗ്യമായ എണ്ണയ്ക്കും വില കൂടാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണ വിതരണം ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് സോൾവെന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത ബിസിനസ്‌ലൈനിനോട് പറഞ്ഞു. പാം ഓയിൽ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം സോയാബീൻ ഓയിൽ അർജന്റീന, ബ്രസീൽ, യുഎസ് എന്നിവിടങ്ങളിൽ നിന്നും സൂര്യകാന്തി എണ്ണ റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

ഈ കയറ്റുമതികളിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഈ നിർണായക സമുദ്ര പാതയിലെ ഏതെങ്കിലും തടസം വിതരണ തുടർച്ചയെ ബാധിക്കുകയും ലഭ്യതയിലും വിലയിലും, പ്രത്യേകിച്ച് സൂര്യകാന്തി എണ്ണയുടെ, ഹ്രസ്വകാല അസ്ഥിരതയ്ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വർദ്ധനവ് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ചരക്ക്, ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് ഭക്ഷ്യ എണ്ണകളുടെ വില വർദ്ധിപ്പിക്കുകയും ആഭ്യന്തരവിലകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

ഇതിനോടകം തന്നെ ഭക്ഷ്യ എണ്ണയുടെ വില വർദ്ധിച്ചിരിക്കുകയാണ്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഡാറ്റ പ്രകാരം, മാർച്ച് മൂന്നിന്, മുൻ ദിവസത്തെ അപേക്ഷിച്ച്, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, പായ്ക്ക് ചെയ്ത എണ്ണ എന്നിവയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് ഒന്നുമുതൽ മൂന്നുരൂപ വരെ വർദ്ധിച്ചെന്നാണ്.

പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഇറാൻ യുദ്ധം കാരണം പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങിയ വസ്തുക്കളുടെ വിലയെ ബാധിക്കും. യുദ്ധം ഇനിയും ഒരാഴ്ചയിൽ കൂടുതൽ തുടർന്നാൽ ഈ വസ്തുക്കളുടെ വില കുതിച്ചുയരും. ഇന്ത്യ, മ്യാൻമർ, കാനഡ. ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വർഷംതോറും അഞ്ചുമുതൽ ആറ് ദശലക്ഷം ടൺവരെ പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിൽ തുവര, ഉഴുന്ന് തുടങ്ങിയവയും ഉൾപ്പെടുന്നു. ലോജിസ്റ്റിക്സ് ചെലവുകളിലെ വർദ്ധനവും ഇവ ഇറക്കുമതി ചെയ്യുന്നതിനെയും ബാധിക്കും.

നട്സുകളുടെ വിലയും കൂടും. ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ അത്തിപ്പഴം, ബദാം, പിസ്ത, ഉണക്കമുന്തിരി, കുങ്കുമപ്പൂവ്, ആപ്രിക്കോട്ട് എന്നിവ ഇറക്കുമതി ചെയ്യുന്നു. ഈ രണ്ട് രാജ്യങ്ങളിലും ഇപ്പോൾ സംഘർഷാവസ്ഥയാണ്. ടെഹ്‌റാൻ യുഎസും ഇസ്രായേലുമായും, കാബൂൾ പാകിസ്ഥാനുമായും യുദ്ധത്തിലാണ്.

പ്ലാസ്റ്റിക്

എണ്ണയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിനും വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വാസ്തവത്തിൽ, അസംസ്കൃത എണ്ണയിൽ നിന്ന് നിർമ്മിക്കുന്ന പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ രണ്ട് ദിവസത്തിനുള്ളിൽ 12 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഇത് വ്യവസായങ്ങളിലുടനീളം പ്ലാസ്റ്റിക് അധിഷ്ഠിത വസ്തുക്കളുടെ വില വർദ്ധിപ്പിച്ചേക്കാം. വിതരണ ശൃംഖലയിലെ തടസങ്ങൾ ഇന്ത്യയിലെ ഔഷധ നിർമ്മാണ മേഖലയെയും ബാധിക്കുമെന്നും അതുവഴി മരുന്നുകളുടെ വില കൂടുതൽ ഉയരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കേരളവും എൽപിജിയും

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരുകോടിയിലേറെ എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കളും പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം ഉപയോക്താക്കളുമാണ്. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഏതാണ്ട് പാതിയും വാങ്ങിയിരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.

ക്രൂഡ് ഓയിൽ ക്ഷാമം ഇന്ത്യയിലെ റിഫൈനറികളെ പിടികൂടിത്തുടങ്ങിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മാംഗ്ലൂർ‌ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ഒരു റിഫൈനറി യൂണിറ്റ് അടച്ചുവെന്നാണ് വിവരം.എൽഎൻജിയും വലിയതോതിൽ ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയാണ്. ഇതിന്റെ മുക്കാൽ ഭാഗവും വരുന്നത് ഗൾഫിൽ നിന്നാണ്.പ്രത്യേകിച്ച് ഖത്തറിൽ നിന്ന്. ഖത്തർ ഉൽപാദനം നിർത്തിവച്ചതോടെ എൽഎൻജി ലഭ്യത കുറയുമെന്ന സൂചന ഇന്ത്യൻ കമ്പനിയായ പെട്രോനെറ്റ് എൽഎൻജിയും നൽകിയിട്ടുണ്ട്.