പൈൽസ് സർജറിയുടെ രേഖകൾ ഹാജരാക്കിയിട്ടും അവധിയില്ല; അടിവസ്‌ത്രം ഊരി തെളിവുകാട്ടി ലോക്കോപൈലറ്റ്
ലക്‌നൗ: മെഡിക്കൽ തെളിവുകൾ ഹാജരാക്കിയിട്ടും അസുഖാവധി നീട്ടിനൽകാൻ വിസമ്മതിച്ച സീനിയർ ഉദ്യോഗസ്ഥനുമുന്നിൽ അടിവസ്‌ത്രം ഉരിക്കാട്ടി ലോക്കോപൈലറ്റ്. വടക്കൻ റെയിൽവേയുടെ ലക്‌നൗ ഡിവിഷനിലാണ് സംഭവം. പൈൽസിന്റെ ശസ്ത്രക്രിയയ്‌ക്കായി അനുവദിച്ച അവധി നീട്ടിനൽകുന്നതിനായാണ് 37 കാരനായ ലോക്കോപൈലറ്റ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ, സീനിയർ ഉദ്യോഗസ്ഥൻ തെളിവ് ആവശ്യപ്പെട്ടതോടെ ലോക്കോപൈലറ്റ് അപ്രതീക്ഷിതമായി അടിവസ്‌ത്രം ഊരിക്കാട്ടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ ലോക്കോ പൈലറ്റിനെ താൽക്കാലികമായി സസ്‌പെന്റ് ചെയ്യുകയും പിന്നീടത് പിൻവലിക്കുകയും ചെയ്‌തു.
ലക്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ നിയമിതനായ ലോക്കോ പൈലറ്റിന് ഫെബ്രുവരി 22 നാണ് പൈൽസിന് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 28 വരെയാണ് അദ്ദേഹത്തിന് അസുഖാവധി അനുവദിച്ചിരുന്നത്. എന്നാൽ, മുറിവുകൾ പൂർണ്ണമായും ഭേദമാകാത്തതിനാൽ ഒരു റെയിൽവേ ഡോക്ടറെ സമീപിച്ചു. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടർ നിർദേശിച്ചതിനെ തുടർന്നാണ് ലീവ് നീട്ടിനൽകുന്നതിനായി അപേക്ഷ ൻൽകിയത്.
എന്നാൽ, സീനിയർ ഉദ്യോഗസ്ഥൻ ലീവ് നീട്ടി നൽകാൻ വിസമ്മതിക്കുകയും ജോലിയിൽ പ്രവേശിക്കാനായി ലോക്കോ പൈലറ്റിനോട് ആവശ്യപ്പെടുകയും ചെയ്‌തു. മെഡിക്കൽ രേഖകൾ കാണിച്ചിട്ടും ലീവ് നീട്ടി നൽകാൻ അദ്ദേഹം തയ്യാറായില്ല. മറ്റ് വഴികളില്ലാത്തതിനാൽ അടിവസ്‌ത്രം ഊരി മുറിവ് കാണിക്കേണ്ടി വന്നെന്നാണ് ലോക്കോ പൈലറ്റ് പ്രതികരിക്കുന്നത്. അങ്ങനെയെങ്കിലും തന്റെ ആരോഗ്യാവസ്ഥയുടെ ഗൗരവം ഉദ്യോഗസ്ഥന് മനസിലാകട്ടെയെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീനിയർ ഉദ്യോഗസ്ഥൻ തനിക്ക് അവധി നിഷേധിക്കുന്നത് ഇതാദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിനുപിന്നാലെ ലോക്കോ പൈലറ്റ്, ഓഫീസിൽ അശ്ലീല പ്രദർശനം നടത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥൻ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് മൂന്നിന് ലോക്കോ പൈലറ്റിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും തൊട്ടടുത്ത ദിവസംതന്നെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.