ശൈലജയില്ലാതെ മട്ടന്നൂർ; ഭൂരിപക്ഷം കാക്കാൻ സനോജ്
കണ്ണൂർ: കേരള നിയമസഭ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം പിറന്ന മണ്ഡലമായിരുന്നു കഴിഞ്ഞ തവണ മട്ടന്നൂർ. ഇവിടെ കെ.കെ. ശൈലജ ഒഴിഞ്ഞ കോട്ടയിൽ പുതുമുഖമായ വി.കെ.സനോജിന് മുന്നിലുള്ള വെല്ലുവിളി ആ ഭൂരിപക്ഷം തന്നെയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ട് വോട്ട് ചോർച്ചയും മണ്ഡലത്തിൽ ആദ്യമായി നേരിട്ട് ഇറങ്ങുന്ന കോൺഗ്രസിന്റെ തന്ത്രങ്ങളും സനോജിലൂടെ എൽ.ഡി.എഫിന് ഇക്കുറി നേരിടേണ്ടതുണ്ട്.
സിറ്റിംഗ് എം.എൽ.എ ഇക്കുറി പേരാവൂർ മണ്ഡലത്തിലാണ് പരിഗണിക്കപ്പെടുന്നത്. ആ ഒഴിവിലേക്കാണ് സി.പി.എം യുവനേതാവിനെ പരിഗണിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും നിലവിൽ യുവജന കമ്മീഷൻ ചെയർമാനുമായ സനോജ് ഹോം ഗ്രൗണ്ട് അഡ്വാന്റേജോടെയാണ് പോരിന് ഇറങ്ങുന്നത്.2011ൽ ഇ.പി. ജയരാജൻ 30,512 വോട്ടിന് ജയിച്ച മണ്ഡലമാണ് മട്ടന്നൂർ.2016ൽ ജയരാജൻ തന്നെ 43,381 വോട്ടിലേക്ക് ഭൂരിപക്ഷം ഉയർത്തി. 2021ൽ ശൈലജ 60,963 ആക്കി ദേശീയ ശ്രദ്ധ നേടി. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്.
ഒമ്പതിടത്തും എൽ.ഡി.എഫ് മട്ടന്നൂർ നഗരസഭ ഉൾപ്പെടെ മണ്ഡലത്തിന്റെ ഭാഗമായ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളും ഇപ്പോൾ എൽ.ഡി.എഫ് ഭരണത്തിലാണ്. എന്നാൽ കൂടാളി, കോളയാട്, പടിയൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് വർദ്ധിപ്പിച്ചു. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.ശൈലജക്ക് ലഭിച്ച 60,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽവെറും 3,034 വോട്ടിലേക്ക് ചുരുങ്ങിയത് മറ്റൊരു അത്ഭുതം. ഈ കണക്ക് എൽ.ഡി.എഫിനെ ഞെട്ടിക്കുന്നതാണ്.
ആർ.എസ്.പിയല്ല, ഇത്തവണ കോൺഗ്രസ് 2011 മുതൽ ആർ.എസ്.പിയായിരുന്നു മട്ടന്നൂരിൽ മത്സരിച്ചിരുന്നത്. ഇക്കുറി കോൺഗ്രസ് ആദ്യമായി നേരിട്ട് മണ്ഡലം ഏറ്റെടുക്കുന്നുവെന്നതാണ് പ്രത്യേകത. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് കോൺഗ്രസ് ടിക്കറ്റ് ലക്ഷ്യമിടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എൻ.ഡി.എ സ്ഥാനാർത്ഥിയാകും.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 18,223 വോട്ട് ബിജു നേടിയിരുന്നു.
മട്ടന്നൂർ @ 2021
കെ.കെ. ശൈലജ (എൽ.ഡി.എഫ്): 96,129 ഇല്ലിക്കൽ അഗസ്തി (യു.ഡി.എഫ്): 35,166 ബിജു ഏളക്കുഴി (എൻ.ഡി.എ): 18,223 ഭൂരിപക്ഷം: 60963