വീട്ടമ്മയുടെ 31 ലക്ഷം രൂപ തട്ടിയ ഏവിയേഷൻ വിദ്യാർത്ഥി അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ ട്രേഡിംഗിൽ വൻലാഭം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വീട്ടമ്മയിൽ നിന്ന് 31.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഏവിയേഷൻ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു, കോഴിക്കോട് പുതുപ്പാടി ചോയിയോട് പുഴക്കര വീട്ടിൽ മുഹമ്മദ് മുഖ്താർ ഷാനിനെയാണ് (21) കടവന്ത്ര എസ്.എച്ച്.ഒ കെ.എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കടവന്ത്ര ബ്ലോസം കൊച്ചിൻ റോഡിലുള്ള 42 കാരിയായ വീട്ടമ്മയാണ് കബളിപ്പിക്കപ്പെട്ടത്. ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ വ്യാപാരം നടത്തി വലിയ ലാഭം നേടാമെന്ന ഇൻസ്റ്റാഗ്രാമിലെ പരസ്യത്തിലൂടെയാണ് വീട്ടമ്മ സൈബർത്തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ടത്. പരസ്യത്തോടൊപ്പം കണ്ട വാട്ട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയും വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെ ലിങ്ക് വീട്ടമ്മയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. തുടർന്ന് ഓൺലൈൻ ട്രേഡിംഗിനെന്ന് പറഞ്ഞ് രണ്ട് തവണയായി 31.50 ലക്ഷം രൂപ വീട്ടമ്മയിൽ നിന്ന് തട്ടുകയായിരുന്നു.
2025 ഒക്ടോബർ 10നും 14നുമിടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി പണം കൈമാറിയത്. ലാഭവിഹിതവും മുടക്കുമുതലും തിരിച്ചു കിട്ടാതിരുന്നതിനെ തുടർന്ന് കടവന്ത്ര പൊലീസിൽ പരാതിപ്പെട്ടു. വീട്ടമ്മ നൽകിയ 25 ലക്ഷം രൂപ മുഹമ്മദ് മുഖ്താറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പിൻവലിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ മറ്റ് സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ടും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.