വിദ്യാർത്ഥിനി കാറിടിച്ച് മരിച്ച കേസിൽ ഒളിവിലായിരുന്ന ഡോക്ടർ അറസ്റ്റിൽ

Saturday 07 March 2026 2:10 AM IST

അങ്കമാലി: വിദ്യാർത്ഥിനി കാറിടിച്ച് മരിച്ച കേസിൽ ദിവസങ്ങളായി ഒളിവിലായിരുന്ന ഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. ചാലാക്ക മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ കോട്ടയം അതിരമ്പുഴ പണ്ടാരക്കുളം സ്വദേശി ഡോ. സിറിയക് ജോർജാണ് (26) അങ്കമാലി പൊലീസിന്റെ പിടിയിലായത്. വാഗമൺ കണ്ണംകുളത്തെ റിസോർട്ടിൽനിന്ന് ഇന്നലെ വാഗമൺ പൊലീസാണ് കസ്റ്റഡിയിലെടുത്ത് എറണാകുളം റൂറൽ പൊലീസിന് കൈമാറിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. സിറിയക് ജോർജിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു.

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനി വൈപ്പിൻ എടവനക്കാട് സ്വദേശി ജാസ്‌ലിയാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അങ്കമാലി ടെൽക് ജംഗ്ഷന് സമീപമായിരുന്നു അപകടം. പാർട്‌ടൈം ജോലികഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങുംവഴിയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർത്ഥിനിയെ പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ് ലിയ മരണമടഞ്ഞു. മരണാനന്തരം ജാസ്‌ലിയയുടെ അവയവങ്ങൾ ദാനംചെയ്തിരുന്നു.

അപകടത്തിനുശേഷം കാർ നിറുത്താതെ ഓടിച്ചുപോയ സിറിയക് ജോർജിനുവേണ്ടി റൂറൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് അടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്. ഇതിനിടെ കോട്ടയം സെഷൻസ് കോടതിയെ മുൻകൂർ ജാമ്യത്തിന് സമീപിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അക്ഷയ് അങ്കമാലി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി, സിറിയക് ജോർജിന്റെ ടവർ ലൊക്കേഷനുകൾ പിന്തുട‌ർന്നാണ് ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവിടെ താടിയും മീശയും വടിച്ച് വേഷംമാറി താമസിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ കാർ തുറവൂരിൽനിന്ന് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിതാവിന്റെ പേരിലാണ് കാറിന്റെ ലൈസൻസ്.