റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യു.എസ് പച്ചക്കൊടി
ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താത്കാലിക ഇളവ് അനുവദിച്ച് യു.എസ്. ഒരു മാസത്തേക്കാണിത്. ആഗോള വിപണിയിൽ എണ്ണവില നിയന്ത്രിക്കാനും വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനുമാണ് ലക്ഷ്യം.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ മദ്ധ്യേഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ തീരുമാനം ഇന്ത്യയ്ക്ക് സഹായമാകും. യുക്രെയിൻ യുദ്ധത്തിനു പിന്നാലെ, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കണക്കിലെടുത്ത് എണ്ണയ്ക്ക് റഷ്യ വിപുലമായ വില ഡിസ്‌കൗണ്ട് നൽകിയിരുന്നു. ഇതോടെയാണ് ഇന്ത്യ വാങ്ങൽ വർദ്ധിപ്പിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പകരത്തീരുവയ്ക്ക് പുറമെ 25 ശതമാനം പിഴത്തീരുവയും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനുവരിക്ക് ശേഷം റഷ്യൻ എണ്ണ വാങ്ങൽ ഇന്ത്യ കുറച്ചത്.