വിസ്മയ നായിക

Sunday 08 March 2026 2:54 AM IST

മലയാളത്തിൽ നിന്ന് തമിഴിലേക്ക്. അവിടെ നിന്ന് മലയാളത്തിൽ . ബിബിൻ ജോർജ് നായകനായ ഐ.സി.യു സിനിമയിൽ നായികയാണ് വിസ്മയ അനീഷ്. സിനിമയിലെ ട്വിസ്റ്റുകൾ പോലെ ഗംഭീരമാണ് വിസ്മയ അനീഷിന്റെ സിനിമായാത്രയും. തമിഴ്നടൻ സൂര്യ നിർമ്മിച്ച ​ഉറിയടി 2 എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് . നല്ല സിനിമയോടൊപ്പം യാത്ര ഇനിയും തുടരുമെന്ന് ആമുഖമായി പറഞ്ഞ് വിസ്മയ മിണ്ടി തുടങ്ങി.

സിനിമപോലെ സിനിമയിലേക്ക്

ചെറുപ്പം മുതൽ നൃത്തത്തോട് താത്പര്യമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുക എന്നത് ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല. പ്ലസ് ടുവിനു ശേഷമാണ് ആഗ്രഹം തുടങ്ങുന്നത് . സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട് . ഭരതനാട്യമായിരുന്നു മുഖ്യ മത്സര ഇനം . മലപ്പുറം ജില്ലയിൽ കുച്ചിപ്പുടിയിൽ മൂന്നു വർഷം ഒന്നാം സ്ഥാനം നേടി . ഭരതനാട്യവും കുച്ചുപ്പുടിയുമായി സംസ്ഥാന കലോത്സവത്തിന് പോയിട്ടുണ്ട്. അതുവഴിയാണ് സിനിമയിൽ അവസരം ലഭിച്ചത്. പ്രദീപൻ മുല്ലനേഴി സംവിധാനം ചെയ്ത 'നമുക്കൊരു ആകാശം' ആണ് ആദ്യ സിനിമ. അതിൽ നായിക ഷർബാനി മുഖർജിയുടെ ചെറുപ്പം അഭിനയിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ചില ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിനുശേഷമാണ് ഉറിയടി 2 സിനിമയിൽ അവസരം ലഭിക്കുന്നത്. ഓഡിഷനിലൂടെയാണ് അവസരം . ഇതിനുശേഷം മലയാളത്തിൽ ലൗ ആക്ഷൻ ഡ്രാമ ഉൾപ്പെടെ ചില സിനിമകളിൽ ചെറിയ വേഷം ചെയ്തു . നൃത്തത്തിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പല ഓഡിഷനും പങ്കെടുത്തില്ലെന്ന കുറ്റബോധം ഇപ്പോഴുമുണ്ട്.

മറക്കാനാവാത്ത കഥാപാത്രം

സിനിമയുടെ ടീം, തിരക്കഥ, പ്രൊഡക്ഷൻ ഇതിനെല്ലാം മുൻഗണന നൽകിയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. മലയാളത്തിൽ കഴിവുള്ള അഭിനേതാക്കൾ കൂടുതലുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ കുറച്ച് മത്സരവും ഉണ്ട്. എന്നാൽ തമിഴിൽ പുതുമുഖങ്ങൾക്ക് കുറച്ചു കൂടി അവസരം നൽകാറുണ്ട്. പുതുമുഖം എന്ന നിലയിൽ അവർ നൽകുന്ന പിന്തുണയും വലുതാണ്. മലയാളത്തിൽ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം കണ്ടാണ് ഉറിയടി 2 ലേക്ക് വിളിക്കുന്നത്. സൂര്യ നിർമ്മിക്കുന്ന സിനിമയിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ചെറുപ്പം മുതൽ ടി.വിയിൽ തമിഴ് സിനിമകൾ ഉൾപ്പെടെ കാണുന്നതിനാൽ ഭാഷ പ്രശ്നമായി തോന്നിയില്ല. കുറച്ചുകൂടി എളുപ്പമായി അനുഭവപ്പെട്ടു . ഉറിയടി 2ൽ ഡബ്ബ് ചെയ്തു .എന്നാൽ മലയാളത്തിൽ ഡബ്ബ് ചെയ്യാൻ സാധിക്കാത്തതിൽ ചെറിയ വിഷമമുണ്ട്. തമിഴ് സിനിമ നല്ലൊരു തുടക്കം സമ്മാനിച്ചു. എന്നാൽ മലയാളം ഒരിക്കലും മറക്കാനാവാത്ത കഥാപാത്രത്തെയാണ് ഐ.സി.യുവിലൂടെ സംവിധായകൻ ജോർജ് വർഗീസ് സാർ നൽകിയത്.

സിനിമയും നൃത്തവും

സിനിമയിൽ തുടരാനാണ് ആഗ്രഹം. മൂന്നുവർഷത്തെ ഇടവേള ഉണ്ടായിരുന്നു. ആ സമയത്ത് സിനിമയോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. കുറെ നല്ല സിനിമകൾ കണ്ടു,. വർക്ക് ഷോപ്പിൽ പങ്കെടുത്തു. അങ്ങനെ സ്വന്തമായി തന്നെ ഒരു ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിച്ചു. ബംഗളൂരുവു അലയൻസ് യൂണിവേഴ്സിറ്റിയിൽ മോഹിനിയാട്ടത്തിൽ എം.എ ചെയ്യുന്നുണ്ട്. പുതിയ സിനിമയുടെ ചർച്ചയും നടക്കുന്നു. തൃശൂർ ആണ് നാട് . മലപ്പുറത്താണ് താമസം. അച്ഛൻ അനീഷ് സി.ബി . ബിസിനസ് ചെയ്യുന്നു. അമ്മ ബബിത . ബ്യൂട്ടി സലൂൺ നടത്തുന്നു. സഹോദരി മയുഷ വക്കീലാണ്. ഫീഫി,​ പിക്കാസു എന്നീ നായ്ക്കുട്ടികൾ കൂടി ചേരുമ്പോഴാണ് കുടുംബം പൂർണമാകുക എന്ന് തോന്നുന്നു. ( ചിരി)