ചൂടുകാലത്തെ ആരോഗ്യം, മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ദ്ധര്‍

Friday 06 March 2026 10:59 PM IST

വേനല്‍ക്കാലം പതിവിലും നേരത്തെ എത്തിയതോടെ ചുട്ടുപൊള്ളുകയാണ് കേരളം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ചൂട് ശരാശരിയേക്കാള്‍ മുകളിലായിരിക്കുമെന്നാണ് പ്രവചനം. ഫെബ്രുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് ചൂട് കനത്തിരുന്നു. കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ചൂടും ഇനിയും കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ ഉഷ്ണ തരംഗ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

വേനല്‍ക്കാലത്തെ ആരോഗ്യപരിപാലനം വളരെ കരുതല്‍ ആവശ്യമുള്ളതാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കടുത്ത ചൂടില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ കൂടുതലാകാനുള്ള സാദ്ധ്യതയാണുള്ളത്. ചെറിയ കുട്ടികളും പ്രായമായവരും ഒരുപോലെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൂടുകുരു, ഫംഗല്‍ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തില്‍ വിയര്‍പ്പ് തങ്ങിനില്‍ക്കുന്നതിനാല്‍ ഉണ്ടാകുന്നതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ഒപ്പം വായു സഞ്ചാരം കിട്ടുന്ന, ഇളംനിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ചൂടുകുരു പോലുള്ള രോഗമുള്ളവര്‍ ശരീരത്തില്‍ തണുപ്പു നിലനിര്‍ത്താന്‍ ശ്രമിക്കണം. തളര്‍ച്ചയും രോഗങ്ങളും ബാധിക്കാത്ത തരത്തില്‍ ശരീരത്തെ ദൃഢമാക്കണം. അതേസമയം വിയര്‍പ്പ് കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതു സൂര്യാതപം, ചിക്കന്‍പോക്സ്, ക്ഷീണം, ചെങ്കണ്ണ്, ചൂടുകുരു, മഞ്ഞപ്പിത്തം, എലിപ്പനി, തളര്‍ച്ച, മൂത്രസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയുണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും.

പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.