പുത്തൻവിള -പുലിയൂർക്കോണം ചാനൽ ബണ്ട് റോഡ് നവീകരിച്ചു

Saturday 07 March 2026 1:16 AM IST

ബാലരാമപുരം: കോട്ടുകാൽ പഞ്ചായത്തിൽ കാലങ്ങളായി തകർന്നുകിടന്ന പുത്തൻവിള -പുലിയൂർക്കോണം ബണ്ട് റോഡിന് ശാപമോക്ഷമായി. 12വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചാനൽ ബണ്ട് റോഡിന്റെ ആദ്യഘട്ട നവീകരണം പൂർത്തീകരിച്ചത്. റോഡ് തകർച്ച സംബന്ധിച്ച് കേരളകൗമുദി നിരവധി വാർത്തകൾ നൽകിയിരുന്നു. തുടർന്ന് വി.എസ്.ഡി.പി സാമുദായിക സംഘടനകളും വിവിധ റസിഡന്റ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.കൊവിഡ് കാലത്ത് തുടങ്ങിയ പ്രതിഷേധങ്ങൾ ഏതാണ്ട് അഞ്ച് വർഷത്തോളം നീണ്ടുനിന്നു. നിലവിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും ആറര ലക്ഷത്തോളം രൂപ അനുവദിച്ചാണ് ചാനൽ ബണ്ട് റോഡിന്റെ നിർമ്മാണം ഒരാഴ്ച് മുമ്പ് പൂർത്തീകരിച്ചത്. ഇനിയും ഒരു കിലോമീറ്ററോളം നവീകരണം പൂർത്തിയാക്കാനുണ്ട്. സ്കൂൾ ബസുൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡ് വിണ്ടുകീറിയതോടെ വർഷങ്ങളായി അപകടഭീതിയിലാണ് ഓട്ടോ-ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.പഞ്ചായത്തിൽ രണ്ട് ഭരണസമിതികൾ മാറിവന്നിട്ടും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

ബസ് സർവീസ് നിറുത്തലാക്കി

എൻ.ശക്തൻ ഗതാഗതമന്ത്രിയായിരിക്കെ കൊവിഡിനു മുമ്പ് ഇതുവഴി പുത്തൻവിള,​പുലിയൂർക്കോണം,​പുത്തളം,​നെല്ലിമൂട് വഴി ബസ് സർവീസ് ഉണ്ടായിരുന്നു. കളക്ഷൻ കുറവും റോഡിന്റെ ശോച്യാവസ്ഥയും കാരണം സ‌ർവീസ് നിറുത്തലാക്കി. സ്വകാര്യവാഹനങ്ങൾക്കു പോലും കടന്നുവരാൻ കഴിയാത്തവിധം ചാനൽ ബണ്ട് റോഡ് തകർന്നനിലയിലായിരുന്നു. ഇതേത്തുടർന്ന് കേരളകൗമുദി നൽകിയ വാർത്തയിൽ അധികൃതർ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു.

ഫണ്ട് അനുവദിക്കണം

പുത്തൻവിള -പുലിയൂർക്കോണം ബണ്ട് റോഡിൽ ശേഷിക്കുന്ന ഒരു കിലോമീറ്ററോളം ഭാഗം നവീകരിക്കാൻ ത്രിതല പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്.ഡി.പി നേതൃത്വം ആവശ്യപ്പെട്ടു. ആദ്യഘട്ട ടാറിംഗ് പകുതിഭാഗമാണ് പൂർത്തിയായത്. വെള്ളമൊഴുകിപ്പോകുന്ന വിധത്തിൽ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് കൂടുത‍ൽ നിർമ്മാണപ്രവൃത്തികൾ ചെയ്ത് ചാനൽ ബണ്ടിന്റെയും റോഡിന്റെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വി.​എസ്.ഡി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് പുലിയൂർക്കോണം ഷാജി ആവശ്യപ്പെട്ടു.