റെയ്സിന ഡയലോഗിൽ ഇറാനിയൻ മന്ത്രി പ്രതിരോധിക്കുകയല്ലാതെ മറ്റു മാർഗമില്ല

Saturday 07 March 2026 1:52 AM IST

ന്യൂഡൽഹി: യു.എസ്-ഇസ്രയേൽ ആക്രമണങ്ങളെ ധൈര്യപൂർവം പ്രതിരോധിക്കുകയല്ലാതെ ടെഹ്റാന് മുന്നിൽ മറ്റു മാർഗമില്ലെന്ന് ഇറാനിയൻ ഉപവിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ. ഡൽഹിയിൽ നടക്കുന്ന 'റെയ്സിന ഡയലോഗ്' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇറാൻ നടത്തുന്നത്. ചില ശക്തികൾ ഇറാനെ തകർക്കാൻ ശ്രമിക്കുന്നു. സ്വന്തം ആളെ പോലും ന്യൂയോർക്ക് മേയറാക്കാൻ കഴിയാത്ത യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപാണ് ഇറാനിൽ നേതൃമാറ്രം വേണമെന്ന് പറയുന്നത്. അമേരിക്കയ്‌ക്ക് കോളൊണിയൽ മനോഭാവമാണ്. അവർ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും. അതേസമയം ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനും ആഗ്രഹിക്കുന്നു. ഇറാൻ സമ്പൂർണമായി യുദ്ധമുഖത്താണ്. പൗരന്മാർ ആക്രമിക്കപ്പെടുന്നു. അതു തടയുകയെന്നതിനാണ് പ്രഥമ പരിഗണന. ഒരു രാഷ്ട്രം മറ്റൊരു രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിക്കുന്നതു പോലുള്ള കാര്യങ്ങൾ സാധാരണ സംഭവമെന്ന മട്ടിലായാൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം നിലനിറുത്തുകയെന്നത് ബുദ്ധിമുട്ടാണ്. മറ്റു രാജ്യങ്ങളിലേക്ക് സംഘർഷം പടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും സയീദ് ഖതിബ്സാദെ പറഞ്ഞു.

അവർ ഇന്ത്യ ക്ഷണിച്ചവർ

വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിനു ശേഷം മടങ്ങിയ ഇറാൻ കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്ക തകർത്തതിലും ഇറാനിയൻ ഉപവിദേശകാര്യ മന്ത്രി പ്രതികരിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ്. ഇന്ത്യ ക്ഷണിച്ചതു പ്രകാരമാണ് അവരെത്തിയത്. ഒട്ടേറെ യുവ നാവികർ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് യു.എസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇങ്ങനെ ചെയ്‌തവർക്കുള്ള ശിക്ഷയിൽ ഒരു ഇളവുമുണ്ടാകില്ല. ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് ഇറാനുള്ളതെന്നും കൂട്ടിച്ചേർത്തു.