കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട സംഭവം,​ മൃതദേഹം കൈകാലുകൾ ബന്ധിച്ചനിലയിൽ

Saturday 07 March 2026 12:53 PM IST

ചെന്നൈ: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി വി രാമവാരിയരുടെ മകൾ കസ്തൂരി ജി കുട്ടിയുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ രാവിലെയാണ് കസ്തൂരിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച്, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് നിലയിലായിരുന്നു മൃതദേഹം. സംഭവശേഷം വീട്ടിലെ ജോലിക്കാരിയും നേപ്പാൾ സ്വദേശിയുമായ സുർജയെയും കാണാതായി.

സുർജയടക്കം നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്തൂരി ഭർത്താവ് ഗോപാലൻകുട്ടി മരിച്ച ശേഷം മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയോടൊപ്പമായിരുന്നു താമസം.സംഭവം നടക്കുമ്പോൾ രാംകുമാർകുട്ടി വിദേശത്തായിരുന്നു.

കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വിവരമറിയിച്ചതോടെയാണ് അയൽവാസികൾ വീട് പരിശോധിച്ചത്. കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കസ്തൂരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കാണാ‍തായിട്ടുണ്ട്. വീട്ടിൽ നിന്ന് മറ്റെന്തൊക്കെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മകൻ പരിശോധിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മകനോട് വിശദാംശങ്ങൾ ചോദിച്ചറിയുകയാണ്. കോയമ്പത്തൂർ ഡെപ്യൂട്ടി കമ്മീഷണർ ജി കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

സുർജ നാലുമാസം മുൻപാണ് സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തുനിന്ന് സുർജയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20ന് മൂന്ന് യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56ന് സുർജയും ഇവരും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. കവർച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.