വിവാഹ സൽക്കാരത്തിൽ വിജയ്‌ക്കൊപ്പം തൃഷ; പിന്നാലെ കോടതിയെ സമീപിച്ച് സംഗീത, പുതിയ ആവശ്യവുമായി ഹർജി
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചന വിവാദങ്ങൾ നിലനിൽക്കെ കോടതിയിൽ പുതിയ ഹർജിയുമായി ഭാര്യ സംഗീത സൊർണലിംഗം. താൻ ഇപ്പോൾ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ സ്വന്തമായി ഒരു വീടില്ലെന്ന് അവകാശപ്പെടുന്ന യുകെ പൗര കൂടിയായ സംഗീത, തങ്ങളുടെ വിവാഹ വീട്ടിൽ താമസിക്കാനോ അല്ലെങ്കിൽ ബദൽ താമസ സൗകര്യം നൽകാനോ ഉള്ള അവകാശം ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നടൻ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയിരിക്കുന്നത്. നിയമപരമായി വേർപിരിയാൻ കോടതിയെ സമീപിച്ചാൽ വിവാഹ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയ് വ്യക്തമാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. അതിനാലാണ് നിയമനടപടികൾക്കിടയിൽ താമസ സൗകര്യവുമായി ബന്ധപ്പെട്ട ഇടക്കാല ആശ്വാസം തേടി സംഗീത കോടതിയെ സമീപിച്ചത്.
നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സൽക്കാരത്തിൽ വിജയും നടി തൃഷയും ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് ഈ ഹർജി പുറത്തുവന്നത്. സംഗീത വിവാഹമോചനക്കേസിൽ ആരോപിക്കപ്പെടുന്ന നടി തൃഷയാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. 2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്.
1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായി തീർന്നത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രധാന പരിപാടികളിലെല്ലാം വിജയ്യ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. പിന്നാലെ ഇരുവരും അകന്നുകഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ടിവികെ പരിപാടികളിൽ വിജയ്യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല.