'കുളിക്കുന്നതിനിടെയ്ക്ക് വന്നതാണോ എന്ന് ചോദിച്ചു, പക്ഷേ അതിനൊരു കാരണമുണ്ട്'; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ അഭിനയം തുടങ്ങിയെങ്കിലും ഐശ്വര്യ ലക്ഷ്മി എന്ന നായിക മലയാളികളുടെ ഹൃദയത്തിൽ കയറികൂടിയത് മായാനദിയിലെ മാത്തന്റെ അപ്പുവായാണ്. അടിമുടി മോഡേണായ ബോൾഡ് കഥാപാത്രങ്ങളുടെ മുഖമായിരുന്നു ആ സമയത്ത് ഐശ്വര്യ ലക്ഷ്മിക്ക്. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾ ഉദാഹരണം. അർച്ചന 31 നോട്ട് ഔട്ട്, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളാണ് ഇമേജ് മാറ്റം വരുത്തിയത്. ബ്രദേഴ്സ് ഡേ, കാണെക്കാണെ എന്നീ ചിത്രങ്ങളിലും മോഡേൺ കഥാപാത്രങ്ങൾ ചെയ്തു. തെന്നിന്ത്യയിലെ മികച്ച അഭിനേത്രിമാരുടെ നിരയിലേക്ക് വളർന്ന ഐശ്വര്യ ലക്ഷ്മി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഐശ്വര്യ ലക്ഷ്മി. ഈ വർഷം ആദ്യം നടി ചെന്നൈയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് വലിയ ചർച്ചയായിരുന്നു. ഐശ്വര്യ ലക്ഷ്മി ധരിച്ചിരുന്ന വസ്ത്രമാണ് അതിന് കാരണം. സ്ട്രാപ്ലെസ്, സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇതിനെക്കുറിച്ചാണ് നടി പറഞ്ഞത്.
'അതൊരു ഫാഷൻ മിസ്ജഡ്ജ്മെന്റായിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക് പറ്റി മുഖവും കഴുത്തുമൊക്കെ വീങ്ങി വല്ലാതെ ക്ഷീണിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ആ ചടങ്ങ്. ഞാൻ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയൽ ചെയ്തു നോക്കിയതുപോലുമില്ല. അതിന്റെ ഫിറ്റിഗുകളും ശരിയായിരുന്നില്ല. കുളിക്കുന്നതിനിടെയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകൾ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാൻ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതിൽ എനിക്ക് കുഴപ്പമില്ല. അബദ്ധം ആർക്കും പറ്രാമല്ലോ'- ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.