വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിംഗ് റോഡ് പദ്ധതി മരവിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിംഗ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും മരവിപ്പിച്ചു.സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം പുതിയ വിജ്ഞാപനം ഉൾപ്പെടെ പുറത്തിറക്കിയാൽ മതിയെന്നാണ് ദേശീയപാത അതോറിട്ടിയുടെ തീരുമാനം.
പദ്ധതിയുടെ ഡി.പി.ആർ (സമഗ്ര പദ്ധതി രേഖ) പൂർത്തിയായ ശേഷമാണ് അതോറിട്ടി ഈ നിലപാടിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന് അതോറിട്ടി അധികൃതർ പറയുന്നു.
ദേശീയപാത അതോറിട്ടി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് സമർപ്പിച്ച ഡി.പി.ആർ,പൊതു– സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് അനുമതി നൽകുന്ന ഉന്നതാധികാര സമിതിക്ക് (പി.പി.പി.എ.സി) കൈമാറിയിട്ടുണ്ട്. പി.പി.പി.എ.സിയുടെ അനുമതി ലഭിച്ച ശേഷമേ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് പദ്ധതി എത്തുകയുള്ളൂ.
അതേസമയം പദ്ധതിയുടെ വടക്കൻ റീച്ചിന് (തേക്കട – നാവായിക്കുളം) പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ല. പരിസ്ഥിതി അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പരിസ്ഥിതി പഠനത്തിനായി മന്ത്രാലയം ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ അധികം ബാധിക്കാത്തവിധം തുരങ്കങ്ങളും വയഡക്ടുകളും നിർമ്മിക്കുന്നതിനാൽ പരിസ്ഥിതി അനുമതി വൈകില്ലെന്നാണ് അറിയുന്നത്.
പുതിയ പദ്ധതി ഇങ്ങനെ
പുതിയ ഡി.പി.ആർ പ്രകാരം വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിൽ ഏകദേശം 4 കിലോമീറ്ററിൽ തുരങ്കങ്ങളും 12 കിലോമീറ്റർ ദൈർഘ്യത്തിൽ വയഡക്ടും വരും.
പഴയ പദ്ധതി
നേരത്തെ തയാറാക്കിയ ഡി.പി.ആർ പ്രകാരം പലയിടത്തും കുന്നിടിച്ച് നിരത്താനും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി റീ ഇൻഫോഴ്സ്ഡ് എർത്ത് (ആർ.ഇ) വാൾ നിർമ്മിക്കാനുമായിരുന്നു തീരുമാനം.
ഡി.പി.ആർ പുതുക്കാൻ കാരണം
അശാസ്ത്രീയമായി നിർമ്മിച്ച എൻ.എച്ച് 66 പലയിടത്തും തകർന്നതിനാൽ ദേശീയപാത അതോറിട്ടി വിദഗ്ദ്ധരെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഡി.പി.ആർ പരിഷ്‌കരിക്കുകയായിരുന്നു.