സുജാതയുടെ ആശയങ്ങളെല്ലാം വെറൈറ്റിയാണ്
ഇന്ന് വനിതാദിനം
ആലപ്പുഴ: സ്വന്തമായി വരുമാനമെന്ന ലക്ഷ്യത്തിൽ സുജാത പരീക്ഷിക്കുന്ന മാർഗങ്ങളെല്ലാം വെറൈറ്റിയാണ്. നെറ്റിപ്പട്ടം, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയവയെല്ലാം ആലപ്പുഴ കൈതവന പുത്തൻപുരക്കൽ വീട്ടിൽ സുജാതയുടെ കരവിരുതിൽ ചെയ്തെടുക്കുന്നുണ്ട്.
ആറുമാസം മുമ്പാണ് നെറ്റിപ്പട്ടം നിർമ്മാണം ആരംഭിച്ചത്. ഓൺലൈനായായിരുന്നു പഠനം. ആറുമാസത്തിനുള്ളിൽത്തന്നെ ചെറുതും വലുതുമായ 20ഓളം നെറ്റിപ്പട്ടങ്ങൾ വിറ്റുകഴിഞ്ഞു. മൂന്നടിമുതൽ ഏഴ് അടിവരെയുള്ള നെറ്റിപ്പട്ടങ്ങളാണ് നിർമ്മിക്കുന്നത്. വെള്ളിനിറത്തിലും സ്വർണ നിറത്തിലുമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലാണ് നിർമ്മിക്കുന്നത്.
ചമ്പക്കുളം കല്ലമ്പള്ളി ക്ഷേത്രത്തിലേക്കുള്ള നെറ്റിപ്പട്ടം നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. 500-25000 രൂപവരെയാണ് നെറ്റിപ്പട്ടങ്ങളുടെ വില. വെള്ളി നിറത്തിലുള്ള നെറ്റിപ്പട്ടത്തിനാണ് വില കൂടുതൽ. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് ഇവ ചെയ്തുനൽകും. ആവശ്യപ്പെടുന്ന ദിവസം ഇവ ചെയ്തു നൽകിയിരിക്കും. രാത്രിയും പകലുമെല്ലാം ഉറക്കമുളച്ചാണ് നെറ്റിപ്പട്ട നിർമ്മാണം. സുജാതയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഭർത്താവ് സുരേഷ്കുമാറും മകൻ അനന്ദു സുരേഷും അമ്മ പാറുക്കുട്ടിയമ്മയും ഒപ്പമുണ്ട്.
ഇവിടെ എല്ലാം ഭദ്രം
കറി പൗഡർ നിർമ്മാണമാണ് സുജാതയുടെ മറ്റൊരു വരുമാന മേഖല. ഇവ പൊടിച്ച് മൊത്തമായും ചില്ലറയായും വില്പന നടത്തുകയാണ് ചെയ്യുന്നത്. 21 തരം കറിപൗഡറുകളാണ് സുജാത ഉണ്ടാക്കുന്നത്. ഇവ കൂടാതെ ചെടിച്ചട്ടി നിർമ്മാണവുമുണ്ട്. വീട്ടിലെ ചെടിച്ചട്ടികളെല്ലാം സുജാത നിർമ്മിച്ചതാണ്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും സ്വയം കൃഷി ചെയ്യുകയാണ്.