ഇടമലക്കുടിയിൽ ഇ- ഹെൽത്ത് യാഥാർത്ഥ്യമായി
ഇടുക്കി : ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇ ഹെൽത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയിൽ എത്തി ഇ- ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനവട്ട പ്രവൃത്തികൾ പൂർത്തിയാക്കി ജീവനക്കാർക്ക് പരിശീലനം നൽകി. ഏതാനും ആഴ്ചക്കുള്ളിൽ ഇടമലക്കുടി ആശുപത്രി പേപ്പർ രഹിത ആശുപത്രിയാകും. ആളുകൾക്ക് യു.എച്ച്.ഐ.ഡി. കാർഡുകൾ വിതരണം ചെയ്തു. ഇത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു.
ഇടമലക്കുടിയിൽ നിന്നുള്ളവർക്ക് അടിമാലി ആശുപത്രിയിലേയ്‌ക്കോ ജില്ലാ ആശുപത്രിയിലേയ്‌ക്കോ മെഡിക്കൽ കോളേജിലേയ്‌ക്കോ മറ്റ് ആശുപത്രികളിലേയ്‌ക്കോ നേരിട്ട് ഇടമലക്കുടി ആരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ ഓൺലെൻ അപ്പോയ്‌മെന്റ് എടുക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ആ ആശുപത്രികളിൽ മുൻഗണന ലഭ്യമാകുകയും ഡോക്ടറെ കാണാനും സാധിക്കും. ചികിത്സാ രേഖകൾ അവിടേക്ക് കൊണ്ടപോകേണ്ടതില്ല. ചികിത്സാ വിവരങ്ങളെല്ലാം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ലഭ്യമാകും.
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആരോഗ്യ കേന്ദ്രമോ ചികിത്സയോ ഇല്ലാതെ കാടിനുള്ളിൽ കഴിയുകയായിരുന്നു ഒരു സമൂഹം. അവിടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഏറ്റവും പ്രായോഗികമായ പരിഹാരം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെ ഇടമലക്കുടിയിലും ചട്ടമൂന്നാറിലും ഉൾപ്പെടെ തസ്തികകൾ സൃഷ്ടിച്ചു. ഇടമലക്കുടിയിൽ ആരോഗ്യ കേന്ദ്രം നിർമ്മിച്ചു. പലവിധ പ്രതിസന്ധികൾ പരിഹരിച്ചാണ് ആശുപത്രി യാഥാർത്ഥ്യമാക്കിയത്.
ഇ ഹെൽത്ത് അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാരാജ്, ഇടുക്കി ജില്ലാ പ്രൊജക്ട് എഞ്ചിനീയർ ഷീനു തോമസ്, ടെക്നിക്കൽ സ്റ്റാഫ് വിഷ്ണു എന്നിവരുടെ സംഘമാണ് ഇടമലക്കുടിയിൽ എത്തിയത്.