കല്ലാർ-പൊൻമുടി റൂട്ടിൽ കാട്ടാനകളുടെ വിളയാട്ടം
വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഒരാഴ്ചയായി മേഖലയിൽ കാട്ടാനകളുടെ താണ്ഡവമാണ്. കല്ലാർ മുതൽ പൊൻമുടി വരെയുള്ള റോഡിലാണ് കാട്ടാനകളുള്ളത്. പകൽ സമയത്തുപോലും കാട്ടാനകൾ റോഡിലേക്കിറങ്ങുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിൽ പൊൻമുടി പാതയിൽ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിന് സമീപം നിന്ന ഒലട്ടി മരം റോഡിലേക്ക് മറിച്ചിട്ടു. ഇതോടെ പൊൻമുടി റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊൻമുടിയിൽ നിന്നും മടങ്ങിയെത്തിയ സഞ്ചാരികളും, കെ.എസ്.ആർ.ടി.സി ബസും വഴിയിൽ കുടുങ്ങി. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വിതുരയിൽനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് ഒലട്ടിമരം നീക്കം ചെയ്തത്. സീനിയർ ഫയർഫോഴ്സ് ഓഫീസർ ഡി.വിനോദ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.പ്രതീഷ്,ബി.നിതിൽ, എസ്.എസ്.അൽകുമാരദാസ്, എസ്.അഗസ്റ്റിൻ എന്നിവർ ചേർന്നാണ് രാത്രി പത്തരയോടെ മരം മുറിച്ച് മാറ്റിയത്.മുൻപും സമാനമായ സ്ഥിതിവിശേഷം അരങ്ങേറിയിട്ടുണ്ട്.
ശല്യം രൂക്ഷം
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. ഒലട്ടി മരത്തിന്റെ ഇല തിന്നാൻ കാട്ടാനകൾ കൂട്ടത്തോടെ ഇവിടെയെത്തും.രാത്രിയിൽ നടുറോഡിലാണ് അന്തിയുറക്കം. വാഹനങ്ങളെത്തി ഹോൺ മുഴക്കുമ്പോഴാണ് കാട്ടിനുള്ളിലേക്ക് പോകുന്നത്. യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി. വൈദ്യുതി പോസ്റ്റുകളും മറിച്ചിടുന്നുണ്ട്. വനപാലകർ കാട്ടാനകളെ തുരത്തി കാട്ടിനുള്ളിലേക്ക് വിട്ടാലും വീണ്ടും എത്തും. വനമേഖലയായതിനാൽ കാട്ടിനുള്ളിൽനിന്നും വളരെ പെട്ടെന്ന് കാട്ടാനകൾ റോഡിലേക്കിറങ്ങും. ഭക്ഷണം തേടിയാണ് കാട്ടാനകൾ ഇവിടെയെത്തുന്നതെന്നാണ് വനപാലകർ വിശദീകരിക്കുന്നത്. കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, മംഗലകരിക്കകം മേഖലകളിലും കാട്ടാനശല്യമുണ്ട്.
ടൂറിസ്റ്റുകൾ ജാഗ്രത
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻവാലി മേഖലകളിൽ കാട്ടാനശല്യം വർദ്ധിച്ചിട്ടുണ്ട്. പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ സൂക്ഷിക്കണം. വനത്തിനുള്ളിലേക്ക് കയറരുത്. ടൂറിസ്റ്റുകൾ പൊൻമുടി, വിതുര പൊലീസിന്റേയും വനപാലകരുടേയും അറിയിപ്പുകൾ പാലിക്കണം.